തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിനെ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തി കൊത്തിയരിഞ്ഞു; രണ്ടുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് ശരീരം കഷണങ്ങളാക്കിയശേഷം പലഭാഗത്തായി ഉപേക്ഷിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിൻ ഷാ എന്നിവരാണ് കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് മുട്ടത്തറയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കണ്ടെത്തിയ രണ്ടുകാലുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ കസ്റ്റഡിയിലായത്.
കാലുകൾ തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിന്റേതാണെന്നാണ് പൊലീസ് പറയുന്നത്. ക്രൂരകൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാണെങ്കിലും ഡി എൻ എ പരിശോധനയ്ക്കുശേഷമേ ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തൂ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
ഗുണ്ടാനേതാവിന്റെ സംഘവും ഇപ്പോൾ കസ്റ്റഡിയിലുള്ളവരുടെ സംഘവും തമ്മിൽ വർഷങ്ങളായി കുടിപ്പക നിലനിൽക്കുന്നുണ്ട്. കസ്റ്റഡിയിലായ മനു രമേഷിന്റെ അമ്മ കന്യാകുമാരി സ്വദേശിനിയാണ്. മാത്രമല്ല മനു അവിടത്തെ ചില കേസുകളിൽ പ്രതിയുമാണ്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മറ്റൊരാൾ വഴി ഗുണ്ടാനേതാവിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മനുരമേഷാണ് കൊലപാതകം നടത്തിയത്. കൊലയ്ക്കുശേഷം കഷണങ്ങളാക്കിയ മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. ഷഹിൻഷാ ആണ് ഇത് ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കാൽപ്പാദങ്ങൾ കണ്ടെടുക്കാൻ ആയെങ്കിലും ബാക്കി ശരീര ഭാഗങ്ങൾ കണ്ടുകിട്ടിയിട്ടില്ല. ഇവ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനായുള്ള തെളിവെടുപ്പ് എവിടെയാണ് നടക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ശംഖുമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.