നാല് വയസ്സുകാരിയെ തുടർച്ചയായി ബലാത്സംഗം ചെയ്തു, പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ
ഹൈദരാബാദ് : ഹൈദരാബാദിൽ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രിൻസിപ്പലിന്റെ ഡ്രൈവർ അറസ്റ്റിൽ. രണ്ട് മാസമായി തുടരുന്ന പീഡനത്തെക്കുറിച്ച് പെൺകുട്ടി അമ്മയോട് തുറന്ന് പറഞ്ഞതോടെ പെൺകുട്ടികളുടെ മാതാപിതാക്കളും മറ്റ് വിദ്യാർത്ഥികളും പ്രതിഷേധവുമായി ഒത്തുകൂടി ഡ്രൈവറെ മർദിച്ചിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. കുട്ടി അസാധാരണമാം വിധം നിശബ്ദയാകുകയും വിഷാദത്തോടെ പെരുമാറുകയും കരയുകയും ചെയ്യുന്നതായി കാണപ്പെട്ടിരുന്നു. അമ്മയോട് സംസാരിച്ചതിന് ശേഷമാണ് കുട്ടി പീഡനവിവരം തുറന്നുപറഞ്ഞത്. പ്രിൻസിപ്പലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റൽ ക്ലാസ് റൂമിലോ ലാബിലോ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച മാതാപിതാക്കൾ കുട്ടിയോടൊപ്പം സ്കൂളിലേക്ക് പോയപ്പോൾ അവൾ ഡ്രൈവറെ ചൂണ്ടിക്കാണിച്ചു,.തുടർന്ന് മാതാപിതാക്കൾ പരാതി നൽകുകയും അതേ ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ ഒരു കൗൺസിലിംഗ് സെന്ററിലെത്തിക്കുകയും അവിടെ വച്ച് കുട്ടി കൂടുതൽ വിവരങ്ങൾ പങ്കുവെക്കുകയും പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഐപിസി സെക്ഷൻ 376 (ബലാത്സംഗം), പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്കൂൾ ലബോറട്ടറികൾ പരിപാലിക്കുക, സ്റ്റാഫ് അംഗങ്ങൾക്കായി ജോലികൾ ചെയ്യുക, അങ്ങനെ കാമ്പസിനുള്ളിൽ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്ന ജോലികളും ഡ്രൈവർ കൈകാര്യം ചെയ്തിരുന്നതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾ മറ്റ് വിദ്യാർത്ഥികളെ പീഡിപ്പിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ദില്ലിയിലെ സ്കൂളിൽ നടന്ന മറ്റൊരു ലൈംഗികാതിക്രമക്കേസിൽ, 11 വയസുകാരിയായ വിദ്യാർത്ഥിനിയെ രാജ്യതലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ ശുചിമുറിയിൽ വെച്ച് രണ്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നിരുന്നു.
ജൂലൈയിലാണ് സംഭവം നടന്നതെങ്കിലും ദില്ലി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) വിഷയം ഉയർത്തിക്കാട്ടിയതിനെ തുടർന്ന് പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവം ഗൗരവമുള്ള വിഷയമാണെന്ന് വിശേഷിപ്പിച്ച ഡിസിഡബ്ല്യു, ദില്ലി പൊലീസിനും സ്കൂൾ പ്രിൻസിപ്പലിനും വിഷയത്തിൽ നോട്ടീസ് അയച്ചു. സംഭവം പൊലീസിൽ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയോ അവളുടെ മാതാപിതാക്കളോ സംഭവം പ്രിൻസിപ്പലിനെ അറിയിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണത്തെ തുടർന്നാണ് ഇത് വെളിപ്പെട്ടതെന്നും കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) ഭാരവാഹികൾ പറഞ്ഞു.