തമിഴ്നാട്ടിൽ പണംവാരിപ്പടമായി ‘പൊന്നിയിൻ സെൽവൻ’;
ബിഗ് സ്ക്രീനിൽ തരംഗങ്ങൾ തീർത്തിട്ടുള്ള മണിരത്നം ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പ്രഖ്യാപന സമയം മുതൽ മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തിയത്. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ തമിഴ് സിനിമയിലെ എക്കാലത്തെയും വിജയച്ചിത്രമായി ‘പൊന്നിയിൻ സെൽവൻ’ മാറി. ഇപ്പോഴിതാ ഇതുവരെ ചിത്രം നേടി ബോക്സ് ഓഫീസ് കളക്ഷൻ എത്രയെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.
ആഗോള ഗ്രോസ് കളക്ഷനിൽ 450 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നതെന്നാണ് നിർമാതാക്കളായ ലൈക്ക് പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ചിത്രം 400 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഈ വാരം പൂർത്തിയാക്കുമ്പോഴേക്കും 500 കോടി ക്ലബ്ബിൽ പൊന്നിയിൻ സെൽവൻ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. കമല്ഹാസന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിക്രത്തെയും മണി രത്നം ചിത്രം മറികടന്നു കഴിഞ്ഞു. ഇതോടെ തമിഴ് നാട്ടിൽ എക്കാലത്തെയും ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന് നേടുന്ന ചിത്രമെന്ന ഖ്യാതിയും പൊന്നിയിൻ സെൽവൻ സ്വന്തമാക്കി കഴിഞ്ഞു.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്റെ യഥാർത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം.