‘ഏഷ്യാകപ്പ് വേദി മാറ്റിയാൽ’, ജയ് ഷായുടെ പ്രതികരണത്തിന് പിന്നാലെ ഭീഷണിയുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: 2023ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീം പാകിസ്ഥാനിലേയ്ക്ക് പോകില്ലെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ രംഗത്ത്. ഏഷ്യാകപ്പ് വേദി മാറ്റിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കി. ഏഷ്യാകപ്പ് മത്സരം നിക്ഷ്പക്ഷമായ സ്ഥലത്തുവച്ചാകും നടക്കുകയെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ സി സി) അദ്ധ്യക്ഷൻ കൂടിയായ ജയ് ഷാ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം.കടുത്ത തീരുമാനങ്ങളെടുക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ( പി സി ബി) വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏഷ്യാകപ്പ് വേദി മാറ്റുന്നതിൽ പ്രതിഷേധിച്ച് ഐ സി സിയ്ക്ക് കത്തയയ്ക്കാൻ പി സി ബി അദ്ധ്യക്ഷൻ റമീസ് രാജ തീരുമാനിച്ചതായും സൂചനയുണ്ട്. എന്നാൽ വിഷയത്തിൽ പി സി ബി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രശ്നത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐ സി സി) പ്രതികരിച്ചിട്ടില്ല. അടുത്തമാസം മെൽബണിൽ നടക്കുന്ന ഐ സി സി ബോർഡ് യോഗത്തിൽ പി സി ബി വിഷയം ഉന്നയിച്ചേക്കുമെന്നാണ് സൂചന.
ഒക്ടോബർ 23ന് ട്വന്റി20 ലോകകപ്പിൽ ഇന്ത്യ- പാകിസ്ഥാൻ മത്സരം നടക്കാനിരിക്കേയാണ് ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ശീതയുദ്ധം നടക്കുന്നത്. യു എ ഇയിൽ കഴിഞ്ഞവർഷം നടന്ന ടി20 വേൾഡ് കപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ മുട്ടുകുത്തിച്ചിരുന്നു. ഇരു ബോർഡുകളും തമ്മിൽ തർക്കമാരംഭിച്ചതോടെ അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരവും പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.