ഇന്ത്യയ്ക്ക് നൽകുന്ന വിലയ്ക്ക് ഞങ്ങൾക്കും ക്രൂഡ് ഓയിൽ തരണം, റഷ്യയോട് അപേക്ഷയുമായി പാകിസ്ഥാൻ
മോസ്കോ: ഇന്ത്യയ്ക്ക് നൽകുന്ന വിലയ്ക്ക് എണ്ണ നൽകാൻ തയ്യാറാണെങ്കിൽ തങ്ങൾ വാങ്ങാമെന്ന് റഷ്യയോട് പാകിസ്ഥാൻ. ഔദ്യോഗിക സന്ദർശനവുമായി ബന്ധപ്പെട്ട് മോസ്കോയിലെത്തിയ പാക് വിദേശമന്ത്രി ഇഷാഖ് ദർ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുമായി ഒരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും, വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ തങ്ങളെ രക്ഷിക്കാൻ റഷ്യ ഇടപെടണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം.റഷ്യ യുക്രെയിനുമായി യുദ്ധം ആരംഭിച്ച ദിവസമാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ റഷ്യ സന്ദർശിച്ചത്. ക്രൂഡ് ഓയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങുക എല്ല ലക്ഷ്യത്തോടെയായിരുന്നു ഇമ്രാന്റെ സന്ദർശനം. അമേരിക്കയുടെ ഇഷ്ടക്കേടിന് ഇത് വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്നും വാങ്ങാൻ കഴിഞ്ഞതിനെ ഇമ്രാൻ പ്രകീർത്തിക്കുകയായിരുന്നു.ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ കാര്യത്തിൽ ലോകത്ത് മുപ്പത്തിയഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ. 2020-21 കാലഘട്ടത്തിൽ 1.92 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിലാണ് പാകിസ്ഥാൻ ഇറക്കുമതി ചെയ്തത്.ക്രൂഡ് ഓയിൽ മാത്രമല്ല റഷ്യയിൽ നിന്ന് ഗോതമ്പും ഇറക്കുമതി ചെയ്യാൻ ആലോചനയുണ്ടെന്ന് മോസ്കോയിലെ പാകിസ്ഥാൻ അംബാസിഡർ ഷഫത് അലി ഖാൻ പ്രതികരിച്ചു. അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടർന്നാണ് പാകിസ്ഥാന് ഇപ്പോൾ റഷ്യൻ പ്രേമം ഉടലെടുത്തിരിക്കുന്നതെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ അനുമാനം. ജോ ബൈഡൻ പ്രസിഡന്റായതിന് ശേഷമാണ് പാകിസ്ഥാൻ പരുങ്ങലിലായത്. ആണവായുധം കൈവശമുള്ള ഏറ്റവും അപകരകാരിയായ രാജ്യമാണ് പാകിസ്ഥാൻ എന്നായിരുന്നു ബൈഡന്റെ പ്രസ്താവന.