ഒമിക്രോണിന്റെ പുതിയ വകഭേദം പിടിമുറുക്കുന്നു, മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർ
മുംബയ് : ഉത്തരേന്ത്യ ദീപാവലി ആഘോഷത്തിലേക്ക് കടക്കവേ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന് ആശങ്ക. ഒമിക്രോണിന്റെ പുതിയ വകഭേദമായ എക്സ് ബി ബിയുടെ സാന്നിദ്ധ്യമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. മഹാരാഷ്ട്ര സർക്കാരാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ കൊവിഡ് കേസുകളിൽ സംസ്ഥാനത്തുണ്ടാകുന്ന വർദ്ധനവാണ് മുന്നറിയിപ്പിന് അടിസ്ഥാനം.കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ 17.7ശതമാനം വർദ്ധനവാണ് കൊവിഡ് കേസുകളിൽ സംസ്ഥാനത്തുണ്ടായത്. തലസ്ഥാനമായ മുംബയ്, നഗരപ്രദേശങ്ങളായ താനെ, റായ്ഗഡ് എന്നിവിടങ്ങളിലാണ് കേസുകളിൽ വർദ്ധനവുണ്ടായത്.
ഇവിടെ കണ്ടെത്തിയ എക്സ് ബി ബി വകഭേദം വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് പടരാമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കരുതുന്നു. ശരീരത്തിലെ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയുള്ളതാണ് എക്സ് ബി ബി വകഭേദമെന്നാണ് കരുതുന്നത്. ഈ വകഭേദത്തിന് പുറമേ ബിഎ 2.3.30, ബിക്യു 1 വകഭേദങ്ങളും പുതുതായി സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു. പുനെയിൽ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് ഈ വകഭേദങ്ങൾ തിരിച്ചറിഞ്ഞത്. രാജ്യത്ത് വിവിധഭാഗങ്ങളിലായി എഴുപതോളംപേരിലാണ് എക്സ് ബി ബിവകഭേദംകണ്ടെത്തിയത്.ഒമിക്രോൺ ബിജെ.1, ബിഎ.2.75 എന്നീ വകഭേദങ്ങൾ കൂടിച്ചേർന്നാണ് എക്സ് ബി ബിയുണ്ടായത്. ഇത് അതിവേഗം പടരുന്നവൈറസാണ്. മഹാരാഷ്ട്രയ്ക്ക് പുറമേ വെസ്റ്റ്ബംഗാൾ, ഒഡീഷ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യയിലാണ് ഈ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ബംഗ്ലാദേശ്, ഡെൻമാർക്ക്, ജപ്പാൻ, യുഎസ് എന്നിവയുൾപ്പെടെ 17 ലധികം രാജ്യങ്ങളിൽ ഇത് കണ്ടെത്തിയതായി സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു