ബൈക്കിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിലെത്തി മാല മോഷണം ശീലമാക്കിയ മൂന്ന് കൊല്ലം സ്വദേശികൾ അറസ്റ്റിൽ, കണ്ടെടുത്തത് 17 പവൻ
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പല സ്ഥലങ്ങളിലായി ബൈക്കിലെത്തി മാല മോഷണം നടത്തിയ മൂന്ന് മലയാളികൾ പിടിയിൽ. കൊല്ലം പരവൂർ സ്വദേശി സനോഫറിന്റെ മകൻ ഫർജാസ് (20),അയത്തിൽ വടക്കേവിള സ്വദേശി നൗഷാദിന്റെ മകൻ സെയ്ദലി (23), തട്ടാമല, പറയൻകുഴി മൻസൂറിന്റെ മകൻ മഹീൻ (21) എന്നിവരാണ് അറസ്റ്റിലായത്.തക്കലയിൽ സ്കൂട്ടിയിൽ വന്ന സ്ത്രീയെ തടഞ്ഞുനിറുത്തി ബൈക്കിലെത്തിയ രണ്ടുപേർ മാല കവർന്നിരുന്നു.ഇതിന്റെ അന്വേഷണം നടക്കവെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽനിന്ന് 17 പവൻ പിടിച്ചെടുത്തു. പ്രതികളുടെ പേരിൽ കന്യാകുമാരി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ 4 കവർച്ച കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ അരുളപ്പന്റെ പ്രത്യേക സംഘവും, കൊല്ലം, കൊട്ടിയം എസ്.ഐ ശിഖാസ്, വലിയതുറ എസ്.ഐ അഭിലാഷ് എന്നിവർ അടങ്ങുന്ന മൂന്ന് പ്രത്യേക പൊലീസ് സംഘങ്ങൾ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തക്കല സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു.