മൂന്ന് വർഷമായി ഒന്നിച്ച് കഴിയുന്ന പങ്കാളിയെ ഭയപ്പെടുത്താൻ സോസ് കയ്യിലൊഴിച്ച് യുവതിയുടെ ലൈവ് വീഡിയോ, വീട്ടിൽ ആദ്യം പാഞ്ഞെത്തിയത് കേരള പൊലീസ്
തിരുവനന്തപുരം: പങ്കാളിയുമായുണ്ടായ സൗന്ദര്യപ്പിണക്കത്തെ തുടർന്ന് യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം വഴി തത്സമയ ആത്മഹത്യാ നാടകം നടത്തി. സമയോചിതമായി ഇടപെട്ട് യുവതിയെ രക്ഷിക്കാൻ ശരവേഗത്തിലെത്തിയ പൊലീസ് ഒടുവിൽ ഇളിഭ്യരായി. കരമന മേലാറന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയാണ് ആത്മഹത്യാ നാടകത്തിലെ നായിക. യുവാവ് നെയ്യാറ്റിൻകര മാമ്പഴക്കര സ്വദേശിയും.സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിൽ ലൈവ് ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു യുവതിയുടെ ആത്മഹത്യാനാടകം. കൈഞരമ്പുകൾ മുറിച്ച നിലയിൽ ഫാനിൽ കുരുക്കിട്ട് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു യുവതിയുടെ ദൃശ്യങ്ങൾ. അസ്വാഭാവിക ദൃശ്യം കണ്ട ഇൻസ്റ്റഗ്രാം അധികൃതർ വീഡിയോയും യുവതിയുടെ ഐ.പി അഡ്രസും സൈബർ സെല്ലിന് കൈമാറി. അതിവേഗം പ്രൊഫൈൽ കണ്ടെത്തിയ സൈബർ സെൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ചേർത്തല, കരമന പൊലീസ് സ്റ്റേഷനുകൾക്ക് വിവരം കൈമാറി. രണ്ട് സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘങ്ങൾ അന്വേഷണമാരംഭിച്ചു. തുടർന്ന് കരമനയിലാണ് യുവതിയുടെ ലൊക്കേഷനെന്ന് കണ്ടെത്തി.മിനിട്ടുകൾക്കകം കരമന പൊലീസ്, മേലാറന്നൂർ ദുർഗാക്ഷേത്രത്തിന് സമീപത്തുള്ള യുവതിയുടെ വീട്ടിലെത്തി. ഒരു പരിക്കുമില്ലാതെ യുവതിയെ കണ്ടതോടെ പൊലീസ് ഞെട്ടി. മൂന്ന് വർഷമായി പരിചയമുള്ള നെയ്യാറ്റിൻകര മാമ്പഴക്കര സ്വദേശിയായ യുവാവുമായി ലിവിംഗ് ടുഗദർ ബന്ധത്തിലായിരുന്ന യുവതി ഇവിടെ താമസിക്കുകയായിരുന്നു. വിവാഹിതയും ആറ് വയസുള്ള ആൺകുട്ടിയുടെ മാതാവുമാണ് യുവതി. യുവതിയുടെ വിവാഹമോചനക്കേസ് നടക്കുകയാണ്. അതിനിടെയാണ് യുവാവിനോടൊപ്പം താമസം തുടങ്ങിയത്. യുവാവിന്റെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. വൈകുന്നേരമായിട്ടും മടങ്ങിയെത്താതിരുന്ന യുവാവിനെ പേടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആത്മഹത്യാ നാടകം നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.ഭക്ഷണത്തിനൊപ്പം കഴിക്കുന്ന സോസാണ് കൈയിലെ രക്തമായി കാണിക്കാൻ യുവതി ഉപയോഗിച്ചത്. പൊലീസ് എത്തിയതിന് പിന്നാലെ യുവാവുമെത്തി. ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. തുടർന്ന് യുവതിയെ ഒരു ബന്ധുവിനൊപ്പം അയയ്ക്കുകയായിരുന്നു.