ദയാബായിയുടെ സമരത്തിൽ സർക്കാർ ഉറപ്പ് നൽകിയത് ഒരേയൊരു ആവശ്യത്തിന് മാത്രം; മന്ത്രിമാരുടെ ചർച്ചയിലെ തീരുമാനങ്ങൾ രേഖാമൂലം കൈമാറി
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ദയാഭായിക്ക് രേഖാമൂലം ഉറപ്പുനൽകി സർക്കാർ. എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ഉറപ്പ് നൽകിയിരുന്നില്ല. മെഡിക്കൽ ക്യാംപ് എന്ന ആവശ്യം മാത്രമാണ് അംഗീകരിച്ചത്. സമര സംഘാടക പ്രതിനിധികളുമായി ഇന്നലെ രണ്ട് മന്ത്രിമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളാണ് ദയാബായിക്ക് രേഖാമൂലം കൈമാറിയത്.ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാവാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടിലായിരുന്ന ദയാബായി ഇപ്പോഴും സമരം തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോർജും ആർ ബിന്ദുവും സമരക്കാരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. എൺപത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ നടത്തുന്ന സമരം 15-ാം ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്.