സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തും, ലക്ഷ്യത്തിലെത്താൻ ഷാഫി എന്തും ചെയ്യും
പത്തനംതിട്ട: ഇലന്തൂരിനെ ഞെട്ടിച്ച നരബലി കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി ലൈംഗിക വൈകൃതമുള്ളയാളെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഇരയായി എത്തിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ച് ലൈംഗികസുഖം കണ്ടെത്തുന്ന മനോവൈകൃതം ഇയാൾക്കുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. ഇതിനായി എന്തുചെയ്ത് ലക്ഷ്യത്തിലെത്താനും ഷാഫിയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഷാഫിക്കെതിരെ ചെറുതും വലുതുമായ പത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സി എച്ച് നാഗരാജു പറഞ്ഞു.16ാം വയസിൽ വീടുവിട്ടിറങ്ങിയതാണ് ഇയാൾ. ഓരോ ജില്ലയിലുമായി പലവിധ ജോലികൾ ചെയ്തു. ഹോട്ടൽ നടത്തിപ്പ്, ലോട്ടറി, വണ്ടി നന്നാക്കൽ, വണ്ടിയോട്ടം എന്നിങ്ങനെ ചെയ്തിരുന്ന ജോലികൾ നിരവധി. പല സ്ഥലങ്ങളിലായി താമസിച്ചാണ് ഈ ജോലികൾ ചെയ്തിരുന്നത്. നിലവിൽ എറണാകുളം ഗാന്ധിനഗറിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂ. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണെന്നും കമ്മീഷണർ പറഞ്ഞു.ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പത്തനംതിട്ടയിലേക്ക് അന്വേഷണം എത്തിയത്. 2019 മുതൽ ഷാഫിക്ക് ഭഗവൽ സിംഗുമായി ബന്ധമുണ്ട്. ഭഗവലും ലൈലയും ഇയാൾ പറയുന്നതെല്ലാം അനുസരിക്കുന്ന സ്ഥിതിയിലായി. ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുറ്റബോധമുള്ളതായി തോന്നുന്നില്ല. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കും. പ്രതികൾ മനുഷ്യമാംസം കഴിച്ചെന്ന് വിവരമുണ്ട്. ഇക്കാര്യത്തിൽ തെളിവ് ശേഖരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.