വീട്ടുതടങ്കലിൽ പത്തോളം ദളിത് സ്ത്രീകൾ, മർദ്ദനത്തിൽ യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു, എസ്റ്റേറ്റ് ഉടമയായ ബി ജെ പി നേതാവിനെതിരെ കേസ്
ബംഗളൂരു : കർണാടകയിലെ ചിക്കമംഗളൂരുവിൽ ദളിത് സ്ത്രീകളെ ബി ജെ പി നേതാവ് പൂട്ടിയിട്ടതായി പരാതി. ഹുനസെഹള്ളി ഗ്രാമത്തിലെ പത്തോളം ദളിത് സ്ത്രീകളെ കാപ്പി തോട്ടത്തിന്റെ ഉടമയായ ജഗദീഷ് ഗൗഡ പൂട്ടിയിട്ടെന്നാണ് പരാതി. ഇയാളുടെ മകൻ തിലകിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. മുൻപ് ഗർഭിണിയായ സ്ത്രീയെ മർദ്ദിച്ച് ഗർഭസ്ഥശിശു മരിച്ച സംഭവത്തിലും ജഗദീഷ് ഗൗഡയ്ക്ക് പങ്കുള്ളതായി ഇപ്പോൾ ആരോപണം ഉയർന്നിട്ടുണ്ട്.സാമ്പത്തിക വിഷയമാണ് എസ്റ്റേറ്റ് ഉടമയും തൊഴിലാളികളും തമ്മിലുള്ള ഇപ്പോഴത്തെ തർക്കത്തിന് കാരണം. രണ്ടാഴ്ച മുൻപ് തൊഴിലാളിയായ ഒരു യുവതിയുടെ ബന്ധുവുമായി ഗൗഡ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. കുട്ടികളെ അസഭ്യം പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഗൗഡ ദളിത് കുടുംബത്തെ മർദ്ദിച്ചു. ഇതിന് പിന്നാലെ എസ്റ്റേറ്റിലെ ജോലിയിൽ നിന്നും ദളിത് സ്ത്രീകൾ വിട്ടുനിന്നു. ഇതാണ് പത്തോളം പേരെ വീട്ടിൽ പൂട്ടിയിടാൻ ബി ജെ പി നേതാവിനെ പ്രേരിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഗൗഡയ്ക്കെതിരെ കേസെടുത്തു.അടുത്തിടെ കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിൽ പതിനാലുകാരനായ ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ദളിത് ബാലനെ മുന്നാക്ക ജാതിയിലുള്ളവർ ക്രൂരമായി മർദ്ദിച്ചത്. ബംഗളൂരുവിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള കെമ്പദേനഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം.