കച്ചവടം കൂട്ടാൻ ജ്യൂസിനൊപ്പം നിരോധിത പാൻ ഉത്പന്നമായ ‘കൂൾ’ വിൽപന; കടയിലെ ജീവനക്കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കച്ചവടം കൂട്ടാനായി ജ്യൂസിനൊപ്പം നിരോധിത പാൻ ഉത്പന്നമായ ‘കൂൾ’ ഉപയോഗിച്ച് വില്പന നടത്തിവന്ന കടയിലെ ജീവനക്കാരൻ അറസ്റ്റിൽ. ഹൊസ്ദുർഗ് മീനാപ്പീസിനടുത്തുള്ള ജ്യൂസ് കടയായ ഹാരിസ് ബീച് സ്റ്റോറിലെ ജീവനക്കാരൻ അബ്ദുൽ സത്താറിനെ (48) യാണ് അറസ്റ്റ് ചെയ്തത്.
ഈ കടയിൽ ജ്യൂസ് കുടിക്കാനായി ദൂരെ സ്ഥലങ്ങളിൽ നിന്നും വിദ്യാർഥികൾ അടക്കമുള്ള ആളുകൾ എത്തുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി പൊലീസ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെപി. ഷൈനിന്റെയും നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കൈയിൽ നിന്നും ‘കൂൾ’ കണ്ടെത്തിയതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.
കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻനായർ പറഞ്ഞു.