പല സ്ഥലത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; എൽദോസ് കുന്നപ്പിള്ളിൽ എം എൽ എയ്ക്കെതിരെ അദ്ധ്യാപിക
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ അദ്ധ്യാപിക. വഞ്ചിയൂർ കോടതിയിലാണ് ഇവർ എംഎൽഎയ്ക്കെതിരെ മൊഴി നൽകിയത്. പരാതി പിൻവലിക്കാൻ എംഎൽഎ പണം വാഗ്ദ്ധാനം ചെയ്തതായും യുവതി ആരോപിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചതായും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകി.കോവളത്ത് വാഹനത്തിൽ വച്ച് തന്നെ ദോഹോപദ്രവം ചെയ്തെന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് പരാതിക്കാരിയോട് മൊഴിയെടുക്കാൻ ചൊവ്വാഴ്ച രാവിലെ പത്തിന് സ്റ്റേഷനിലെത്താൻ കോവളം പൊലീസ് ആവശ്യപ്പെട്ടു. മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും മജിസ്ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.ഇന്നലെ വൈകിട്ട് കോവളം സ്റ്റേഷനിൽ ഹാജരായ യുവതി പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് അറിയിച്ചു. യുവതിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്തിരുന്നതിനാൽ വഞ്ചിയൂർ സ്റ്റേഷനിലും ഇവർ ഹാജരായി. തുടർന്നാണ് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയത്. പരാതി നൽകിയ ശേഷം രണ്ടാഴ്ചയോളം ഇവരെ കാണാനില്ലായിരുന്നു. ആദ്യം കന്യാകുമാരിയിലേയ്ക്കും പിന്നെ മധുരയിലേയ്ക്കും പോയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.എന്നാൽ അദ്ധ്യാപികയുടെ പരാതിയെ എൽദോസ് കുന്നപ്പിള്ളിൽ തള്ളി. മർദ്ദിച്ചിട്ടില്ലെന്നും ആരേയും മർദ്ദിക്കുന്ന ആളല്ല താനെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, കോവളത്ത് പോയിരുന്നോയെന്നും അദ്ധ്യാപികയെ അറിയാമോയെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കാൻ എം എൽ എ തയ്യാറായില്ല. ‘അങ്ങനെയൊരു കുറ്റവും ഞാൻ ചെയ്തിട്ടില്ല. പൊലീസ് അന്വേഷിക്കട്ടെ. അന്വേഷണം നടക്കുമ്പോൾ പ്രതികരിക്കേണ്ട കാര്യമില്ല. ഞാൻ ആരേയും മർദ്ദിച്ചിട്ടില്ല, ആരേയും മർദ്ദിക്കുന്ന ആളല്ല. പൊലീസിന് കൊടുത്ത പരാതി കണ്ടിട്ടില്ല. പൊലീസ് വിളിച്ച് ചോദ്യം ചെയ്തിട്ടില്ല’, എന്നിങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞത്.