സമാജ് വാദി പാർട്ടി നേതാവും മുൻ യു പി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു
ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദിപാർട്ടി (എസ് പി) സ്ഥാപകനേതാവുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ശ്വാസതടസത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ രണ്ടിന് ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന് മൂത്രാശയ അണുബാധയും ഉണ്ടായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.യു പി മുൻ മുഖ്യമന്ത്രിയും എസ് പി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലായിലുമാണ് അന്തരിച്ചത്. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം ഒരുതവണ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. നേരത്തേ അസംഗഢിൽനിന്നും സംഭാലിൽനിന്നും എം പി ആയിട്ടുണ്ട്. മുലായത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ അനുശോചിച്ചു.ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സായ്ഫെയ് ഗ്രാമത്തിൽ സുഘർ സിംഗ് യാദവിന്റെയും മൂർത്തി ദേവിയുടെയും മകനായി 1939 നവംബർ 22നാണ് മുലായം ജനിച്ചത്. 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം ജയിലിൽ കിടന്നു. 1977ൽ ആദ്യമായി മന്ത്രിസഭയിലെത്തി.1980ൽ ലോക്ദൾ പാർട്ടിയുടെ അദ്ധ്യക്ഷനായി. 1989ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായി. 1992ൽ സമാജ്വാദി പാർട്ടി രൂപീകരിച്ചു. 1993ൽ ബിഎസ്പിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. 1995ൽ സഖ്യകക്ഷികൾ പിന്മാറിയതോടെ സർക്കാർ നിലംപൊത്തി.1996ൽ 11ാം ലോക്സഭയിൽ മെയ്ൻപുരിയെ പ്രതിനിധീകരിച്ച മുലായം സഖ്യ സർക്കാരിൽ പ്രതിരോധ മന്ത്രിയായി. 1998ൽ കേന്ദ്രസർക്കാർ നിലംപതിച്ചപ്പോൾ പിന്നീട് സാംഭാൽ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. 1999ൽ സംഭാലിൽനിന്നും കന്നൗജിൽനിന്നും ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചു. കന്നൗജിൽനിന്ന് അദ്ദേഹം രാജിവച്ചപ്പോൾ മകൻ അഖിലേഷ് അവിടെ മത്സരിച്ചു ജയിച്ചു. 2003 സെപ്തംബറിൽ ബി ജെപി – ബി എസ് പി സർക്കാർ താഴെവീണപ്പോൾ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. 2007ലെ തിരഞ്ഞെടുപ്പിൽ ബിഎസ്പിയോട് തോൽക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.