ബെംഗളൂരു: ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ് കഴുത്തറുത്തു കൊന്നു. ബെംഗളൂരു രാജാജി നഗറിലാണ് സംഭവം. പ്രതിയായ മുകുന്ദയെ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാജാജി നഗറിൽ മകനൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ ലൈംഗിക തൊഴിലാളിയാണ്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കണം എന്ന് പറഞ്ഞതാണ് കൊലപാതകത്തിന്റെ പ്രകോപനം എന്നാണ് പൊലീസ് പറയുന്നത്.
പൊലീസിന്റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ, ജനുവരി 11ന് ഉച്ചയോടെയാണ് സ്ത്രീ മെജസ്റ്റിക്കില്‍ വച്ച് മുകുന്ദയെ ഇടപാടിനായി കണ്ടുമുട്ടിയത്. 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിനു തയാറാണെന്ന് യുവതി പറഞ്ഞു.എന്നാല്‍ വിലപേശിയ ഇയാള്‍ 1500 രൂപയ്ക്ക് ഇടപാട് നടക്കുവാന്‍ ഉറപ്പിച്ചു. 500 രൂപ സ്ത്രീക്ക് ഇയാൾ അഡ്വാൻസ് നൽകി. അതിനു ശേഷം ഇരുവരും രാജാജി നഗറിലേക്കുള്ള ബസിൽ കയറി. രാജാജി നഗറിൽ ബസ് ഇറങ്ങിയ ഇരുവരും ഒരു ഓട്ടോ വിളിച്ച് ഇവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഇയാൾ ബാക്കി 1000 രൂപയും സ്ത്രീക്കു നൽകി.
എന്നാൽ വീട്ടിലെത്തിയ സ്ത്രീ മുകുന്ദയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് കോണ്ടം ധരിക്കാൻ ആവശ്യപ്പെട്ടു. ഇതിനു തയാറാകാത്ത മുകുന്ദ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. പണം തിരികെ നൽകാൻ സ്ത്രീ തയാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തി.
പണം നൽകാൻ തയാറാകാതിരുന്ന സ്ത്രീയുടെ അടിവയറ്റിൽ ഇയാൾ ചവിട്ടി. അലറിക്കരഞ്ഞ സ്ത്രീയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീയുടെ മാലയും രണ്ടു മബൈൽഫോണുകളും എടുത്താണ് ഇയാൾ വീടുവിട്ടത്. പിന്നീട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണമാണ് ഇയാളെ കുടുക്കിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.