പോത്തിന് പിന്നാലെ പശുവിനെയും ഇടിച്ചിട്ട് വന്ദേഭാരത് എക്സ്പ്രസ്; ട്രെയിനിന്റെ മുൻഭാഗം തകർന്നു
മുംബയ്: പശുവിനെ ഇടിച്ചിട്ട് വന്ദേഭാരത് ട്രെയിൻ. പോത്തുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോൾ പശുവിനെ ഇടിച്ചത്. അപകടത്തിൽ ട്രെയിനിന്റെ മുൻഭാഗത്ത് തകരാർ സംഭവിച്ചു. ഗാന്ധിനഗർ മുംബയ് റൂട്ടിൽ ആനന്ദ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പശു റെയിൽവേ ട്രാക്കിൽ നിൽക്കുകയായിരുന്നു. ഇടിയേറ്റ പശു ചത്തു.ട്രെയിനിന്റെ മുൻഭാഗത്ത് മാത്രമാണ് തകരാർ സംഭവിച്ചത്. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇതേ പാതയിൽ തന്നെയാണ് വന്ദേഭാരത് ട്രെയിനിടിച്ച് നാല് പോത്തുകൾ ചത്തത്. റെയിൽവേ ട്രാക്കിലിറങ്ങിയ പോത്തുകളുടെ ഉടമകൾക്കെതിരെ ആർപിഎഫ് എഫ്ഐആർ ഫയൽ ചെയ്തു. റെയിൽവേയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ അനധികൃതമായി പ്രവേശിക്കുന്നത് തടയുന്ന 1989ലെ റെയിൽവേ ആക്ട് സെക്ഷൻ 147 പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്തത്.കന്നുകാലികളുമായുള്ള ഇത്തരം കൂട്ടിയിടികൾ പ്രതീക്ഷിച്ചതാണെന്നും ഇതെല്ലാം മനസിലാക്കിയാണ് ട്രെയിൻ രൂപകൽപ്പന ചെയ്തതെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ട്രെയിനിന്റെ തകരാർ സംഭവിച്ച ഭാഗം മാറ്റാൻ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്തംബർ 30നാണ് ഗാന്ധിനഗര്‍-മുംബയ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍. ആദ്യമായി കവച് സാങ്കേതികവിദ്യ നടപ്പാക്കിയെന്ന പ്രത്യേകതയും ഈ റൂട്ടിലുള്ള ട്രെയിനുകൾക്കുണ്ട്. വിപരീത ദിശയില്‍ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനമാണ് കവച്.