ഹരിത മിത്രം ആപ്പില്‍ ജില്ലയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയത് 31,361 വീടുകള്‍
കാസർകോട് : മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനുള്ള ഹരിത മിത്രം ഗാര്‍ബേജ് ആപ്പില്‍ ജില്ലയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയത് 31,361 വീടുകള്‍. ജില്ലയില്‍ 12 ഗ്രാമ പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമാണ് ഹരിത മിത്രം ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനത്തിനായി തെരെഞ്ഞെടുത്തത്. പിലിക്കോട്, പടന്ന, മടിക്കൈ, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍, അജാനൂര്‍, പുല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി, കോടോം ബേളൂര്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളിലുമാണ് ആപ്പ് പ്രവര്‍ത്തനം നടത്തുന്നത്.
പഞ്ചായത്തുകളില്‍ 25,646 വീടുകളും മുനിസിപ്പാലിറ്റികളില്‍ 5715 വീടുകളും ആപ്പില്‍ രേഖപ്പെടുത്തി കഴിഞ്ഞു.
കാറഡുക്ക, മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളാണ് ഏറ്റവും കൂടുതല്‍ വീടുകളെ ഉള്‍പ്പെടുത്തി മുന്നിലുള്ളത്. കാറഡുക്ക 4100, മുളിയാര്‍ 4180, ബേഡഡുക്ക 3799 ഉം വീടുകളില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. നീലേശ്വരം നഗരസഭയില്‍ 3203, കാഞ്ഞങ്ങാട് നഗരസഭയില്‍ 2512 വീടുകളും ഉള്‍പ്പെടുത്തി. കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ ആസിഫ് ഇഖ്ബാല്‍ കാക്കശേരിയുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വീടുകളെ ആപ്പില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടിരുന്നു. ഹരിത കര്‍മ സേന അംഗങ്ങള്‍ക്കൊപ്പം ജില്ലയിലെ മറ്റ് കോളേജുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തി പിന്നോക്കം നില്ക്കുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും ആപ്പ് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ശുചിത്വ മിഷന്.
കെല്‍ട്രോണിന്റെ സഹായത്തോടെ രൂപീകരിച്ച ഹരിതമിത്രം ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത് കെല്‍ട്രോണിലെ സര്‍വീസ് എഞ്ചിനീയര്‍മാരാണ്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വീടുകളിലും ക്യൂ.ആര് കോഡ് പതിച്ച് ആപ്പില്‍ എന്റോള്‍ ചെയ്യും. ഇത് പൂര്‍ത്തിയായതിന് ശേഷം ഓരോ വീടുകളിലെയും മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ കഴിയും. സംസ്ഥാനതലത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ആണ് ആപ്പിന്റെ പ്രവര്‍ത്തനം നീരീക്ഷിക്കുന്നത്.