ന്യൂഡൽഹി: ജമ്മു‐കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞശേഷം കേന്ദ്രം തടവിലാക്കിയ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ.അഞ്ച് മാസമായി തടവിൽ കഴിയുന്ന ഒമർ അബ്ദുള്ളയുടെ പുതിയ ചിത്രം ട്വിറ്ററിലൂടെ പുറത്തുവന്നു. താടി വളർന്ന്, ക്ഷീണിതനായ ഒമറിന്റെ ചിത്രം രാജ്യവ്യാപകമായി നടുക്കം സൃഷ്ടിച്ചു.
ചിത്രം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റീ ട്വീറ്റ് ചെയ്തു. വാജ്പേയി സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഒമർ പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലാണ്.
ഒമറിന്റെ ചിത്രം അങ്ങേയറ്റം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് സീതാറാം യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. തടവിൽനിന്ന് പുറത്തുവരുന്നതുവരെ ക്ഷൗരം ചെയ്യില്ലെന്ന നിലപാടിലാണ് ഒമറെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒമറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി എന്നിവരും ആഗസ്ത് അഞ്ച് മുതൽ തടവിലാണ്.