‘മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറെന്ന് ധരിച്ചിരിക്കുകയാണ് ചില ഐ എ എസുകാർ, ഇറങ്ങി നടക്കാൻ പോലും അയാളെ അനുവദിക്കില്ല’; ഭീഷണിയുമായി എം എം മണി
മൂന്നാർ: ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുമെന്ന് എം എം മണി എംഎൽഎ. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ പോര രേഖാമൂലം ഉത്തരവ് നൽകണമെന്ന കളക്ടറുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
’75 വർഷ് മുമ്പ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശകുണ്ടാക്കിയത് ഉദ്യോഗസ്ഥരാണ്. ഇത് തിരുത്തേണ്ടതും അവർ തന്നെയാണ്. ഇപ്പോൾ ആവശ്യമില്ലാത്ത പീഡനം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്. 1964ലെ ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമായ നിർമാണങ്ങൾക്കെതിരെയുള്ള നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുകയാണ്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറും സബ് കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാർ. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവച്ചില്ലെങ്കിൽ അയാളെ ഇറങ്ങിനടക്കാൻ പോലും സമ്മതിക്കുന്ന പ്രശ്നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ജനവിരുദ്ധ നടപടികളിൽ നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കിൽ ഈ മാസം 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയും.’- മണി ഭീഷണിപ്പെടുത്തി.