യു എന്നിൽ ചൈനയെ എതിർക്കാതെ ഇന്ത്യ, ഉയ്ഗൂർ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു
ജനീവ : ചൈനയ്ക്കെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാശ്ചാത്യ രാജ്യങ്ങൾ ഒറ്റക്കെട്ടായി കൊണ്ടുവന്ന പ്രമേയത്തിൽ ചൈനയെ എതിർക്കാതെ ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം. ചൈനയിലെ സിൻജിയാങ് മേഖലയിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ചുള്ള ചർച്ച നടത്തുന്നതിനായിട്ടാണ് പ്രമേയം കൊണ്ടുവന്നത്. കരട് പ്രമേയം അവതരിപ്പിക്കുവാനുള്ള അനുമതിക്കായി അംഗങ്ങളുടെ പിന്തുണ തേടിയുള്ള വോട്ടെടുപ്പിൽ നിന്നുമാണ് ഇന്ത്യ വിട്ടുനിന്നത്. അതേസമയം പാശ്ചാത്യ രാഷ്ട്രങ്ങളെ ഞെട്ടിച്ചു കൊണ്ട് പ്രേമേയാവതരണത്തിനുള്ള വോട്ടെടുപ്പിൽ ചൈന മേൽക്കൈ നേടുകയും ചെയ്തു. ഇതോടെ പാശ്ചാത്യ രാഷ്ട്രങ്ങളുടെ നീക്കം പരാജയപ്പെട്ടു.
യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 51ാമത് റെഗുലർ സെഷനിലാണ് സിൻജിയാങ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചർച്ച നടത്താൻ നീക്കമുണ്ടായത്. കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, യുകെ, യുഎസ്എ എന്നിവ ഉൾപ്പെടുന്ന കോർ ഗ്രൂപ്പാണ് കരട് പ്രമേയം അവതരിപ്പിച്ചത്. ഈ നീക്കത്തിന് തുർക്കി ഉൾപ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു. സിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ ജനതയ്ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള ചർച്ചയിൽ അംഗങ്ങളുടെ പിന്തുണ തേടുന്നതിൽ പക്ഷേ പാശ്ചാത്യർ പരാജയപ്പെട്ടു.
17 അംഗങ്ങൾ മാത്രമാണ് പ്രമേയാവതരണത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാകിസ്ഥാൻ, നേപ്പാൾ എന്നിവരുൾപ്പെടെ 19 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ, ബ്രസീൽ, മെക്സിക്കോ, യുക്രെയിൻ എന്നിവയുൾപ്പെടെ 11 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.