വീണ്ടും വൻ മയക്കുമരുന്ന് വേട്ട, പിടിച്ചെടുത്തത് 120 കോടിയുടെ മാരക ലഹരിമരുന്ന്
മുംബയ്: മുംബയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (ഡി.ആർ.ഐ) നടത്തിയ റെയ്ഡിൽ മുംബയിലെ ഒരു ഗോഡൗണിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 120 കോടി രൂപ വിലമതിക്കുന്ന 50 കിലോ മെഫെഡ്രോണാണ് പിടിച്ചെടുത്തത്. സമീപകാലത്ത് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യയിലെ മുൻ പൈലറ്റ് അടക്കം രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
മുംബയിൽ 1476 കോടിയോളം രൂപ വിലവരുന്ന 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിനും ഒമ്പത് കിലോ കൊക്കെയ്നും ഡി.ആർ.ഐ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മലയാളിയായ വിജിൻ വർഗീസിനെ അറസ്റ്റുചെയ്തിരുന്നു. ഓറഞ്ച് ഇറക്കുമതിയുടെ മറവിലാണ് ഇയാൾ വൻതോതിൽ മയക്കുമരുന്ന് കടത്തിയിരുന്നത്.വിജിൻ വർഗീസിന്റെ പങ്കാളി ദക്ഷിണാഫ്രിക്കയിലെ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമ മലപ്പുറം കോട്ടയ്ക്കൽ ഇന്ത്യനൂരിലെ തച്ചമ്പറമ്പൻ മൻസൂർ റവന്യു ഇന്റലിജൻസിന്റെ വലയിലായെന്ന് സൂചനയുണ്ട്.
മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ച് മറ്റു രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ വർഷം കയറ്റുമതിക്കായി വിജിൻ മാനേജിംഗ് ഡയറക്ടറും അനുജൻ ജിബിൻ ഡയറക്ടറുമായി മോർ ഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയൊരു കമ്പനി കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരുന്നു. മുംബയ് വാഷിയിലെ ശീതീകരിച്ച ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കണ്ടെയ്നർ വെള്ളിയാഴ്ച രാത്രി ട്രക്കിൽ കടത്തുമ്പോഴാണ് പിടിച്ചെടുത്തത്.
ഇന്നലെ ഉരുവിൽ കടത്താൻ ശ്രമിച്ച 200കിലോ ഹെറോയിൻ കൊച്ചി പുറംകടലിൽ നിന്ന് പിടികൂടിയിരുന്നു. അഞ്ച് പാക് പൗരന്മാരെയും ഒരു ഇറാൻകാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.