യുവതിയെ ഭർതൃവീട്ടുകാർ ഇറക്കിവിട്ടു; സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പതിവായി പീഡിപ്പിച്ചെന്ന് പരാതി
കൊല്ലം: യുവതിയേയും മകനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായി പരാതി. കൊട്ടിയം സ്വദേശിനിയായ അതുല്യയ്ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോൾ ഗേറ്റ് പൂട്ടുകയായിരുന്നു. രാത്രി മുഴുവൻ അമ്മയും കുട്ടിയും വീടിന്റെ പുറത്ത് കിടന്നു.
“ഇന്നലെ വൈകിട്ട് മോനെ വിളിക്കാൻ പോയതായിരുന്നു. മോനെ കൂട്ടി തിരിച്ച് വീടിനടുത്തേക്ക് വന്നപ്പോൾ രണ്ട് ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞാൻ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. കൊല്ലം കമ്മീഷണറെയും വിളിച്ചു. വനിതാ സെല്ലിലും ചിൽഡ്രൻസ് വെൽഫെയറിലുമൊക്കെ വിളിച്ചെങ്കിലും അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല.
പതിനൊന്നര വരെ ഗേറ്റിന് മുന്നിലിരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ മതിൽ വഴി അകത്ത് കയറി സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു. സിറ്റൗട്ടിൽ ചെന്ന് ലൈറ്റ് ഇട്ടപ്പോൾ ഭർത്താവിന്റെ അമ്മ അകത്തുനിന്ന് മെയിൻ സ്വിച്ച് ഓഫാക്കി. ഇരുട്ടത്താണ് ഇരുന്നത്.
വിവാഹം കഴിച്ചുകൊണ്ടുവന്നതുമുതൽ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനമായിരുന്നു. കാറ് വേണമെന്നൊക്കെ പറഞ്ഞ് സ്ഥിരം ഉപദ്രവിക്കും. എന്റെ അതേ അവസ്ഥയാണ് ജ്യേഷ്ഠത്തിക്കും. അവരിപ്പോൾ അവരുടെ വീട്ടിലാണ് താമസം. എന്റെ സ്വർണവും കാശും ഉപയോഗിച്ചാണ് ഈ വീട് വച്ചത്. വീടിന്റെ പണി നടക്കുന്ന സമയത്ത് പറഞ്ഞിരുന്നത് മോന്റെ പഠനസമയത്ത് ഇത് ഞങ്ങൾക്ക് എഴുതിത്തരാമെന്നായിരുന്നു. എന്നാൽ ഞങ്ങൾ ഈ വീട്ടിൽ താമസിക്കാൻ വന്നപ്പോൾ പറ്റത്തില്ലെന്ന് പറഞ്ഞു. ഈ വീടും വസ്തുവും ആരുടെയോ പേരിൽ എഴുതിവച്ചിരിക്കുന്നെന്നാണ് അറിയാൻ കഴിഞ്ഞത്.’- യുവതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.