സൂപ്പർഫാസ്റ്റിൽ കയറിപ്പോയ പത്തൊന്‍പതുകാരി എവിടെ ? തലസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒരാഴ്ച
പോത്തൻകോട്: പോത്തൻകോട് നിന്ന് കാണാതായ പെൺകുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ഇരുട്ടിൽത്തപ്പി പൊലീസ്. പോത്തൻകോട് സ്വദേശിനിയും തിരുവനന്തപുരം എം.ജി കോളേജിലെ ഒന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥിയുമായ പത്തൊന്‍പതുകാരി സുആദയെ ഇക്കഴിഞ്ഞ 30 മുതലാണ് കാണാതായത്.
അന്വേഷണത്തിന്റെ ഭാഗമായി പോത്തൻകോട്, കന്യാകുളങ്ങര എന്നിവിടങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നുവെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. കുട്ടിയുടെ ഫോണിന്റെ കാൾലിസ്റ്റ് പരിശോധിച്ച പോത്തൻകോട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. കുട്ടികൾക്ക് ട്യൂഷനെടുക്കാൻ പോയതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വൈകിട്ട് നാലരയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ഏറെ വൈകിയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.
അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ അന്വേഷണത്തിൽ കന്യാകുളങ്ങരയിലെ ഒരു കടയിൽ നിന്ന് ലഭിച്ച സി.സി ടിവിയിൽ പെൺകുട്ടി റോഡ് മുറിച്ചു കടക്കുന്നതും, കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും പതിഞ്ഞിട്ടുണ്ട്.
ഫോൺ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ല. വീടിന് അടുത്തുള്ള ഒരു കടയിൽ നിന്ന് കുട്ടി നൂറ് രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോത്തൻകോട് പൊലീസിനെ കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി കൊടുത്തിട്ടുണ്ട്.