കാസർകോട്:ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ സ്മരണ ഇനി ഉത്തരകേരളത്തിലും. ഉത്തരമലബാറിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമാകാന്‍ തയ്യാറെടുക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകം ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. കെ മാധവന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ദേശീയ പാതയോരത്ത് ചെമ്മട്ടംവയലില്‍ സ്മാരക കേന്ദ്രം നിര്‍മ്മിച്ചത് . ഉത്തരമലബാറിലെ സത്യാഗ്രഹ സമരങ്ങളുടയും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെയും ജ്വലിക്കുന്ന ഓര്‍മകള്‍ പുതിയ തലമുറക്ക് പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സ്മാരക കേന്ദ്രം കര്‍ഷക സമരങ്ങളും സമാനതകളില്ലാത്ത പോരാട്ടങ്ങളുമെല്ലാം പറഞ്ഞും പഠിപ്പിച്ചും തരുന്ന ഗവേഷണ പഠനകേന്ദ്രമാകും. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അറിവും കഴിവും പരിപോഷിപ്പിക്കുന്നതിനുമായി ശില്പശാലകള്, സെമിനാറുകള്‍ സംഘടിപ്പിക്കുക,വായനശാലകള്‍ സ്ഥാപിക്കുക,കുട്ടികളുടെ കലാഭിരുചിയും പഠനശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി പ്രോജക്ടുക്കള് നടപ്പാക്കുക,തുടങ്ങിയവ ലക്ഷ്യങ്ങളോടെയാണ് സ്മാരകം ഒരുക്കിയിട്ടുള്ളത്.
സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും കെ മാധവന് പുരസ്കാരജേതാവ് സീതാറാം യെച്ചൂരിക്കുള്ള പുരസ്കാര സമര്‍പ്പണവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയും ഫൗണ്ടേഷന് ചെയര്‍മാനുമായ ഇ ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരിക്കും. കാനം രാജേന്ദ്രന് കെ മാധവന് അനുസ്മരണവും രാജ്മോഹന്‍ ഉണ്ണിത്താന് എം പി സ്മരണിക പ്രകാശനം നിര്‍വഹിക്കും
ഏഴരസെന്റില് ഒരുകോടിയുടെ ഇരുനില കെട്ടിടം…
ചെമ്മട്ടംവയലില്‍ ദേശീയ പാതയോരത്താണ് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഏഴരസെന്റ് ഭൂമിയില്‍ ഒരു കോടി രൂപ നിര്‍മ്മാണ ചിലവില്‍ രണ്ടു നിലകളിലായാണ് കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഒരു കോടി രൂപയാണ് നിര്‍മ്മാണ ചിലവ് .സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം രൂപയും കാഞ്ഞങ്ങാട് നഗരസഭ 10 ലക്ഷം രൂപയും അനുവദിച്ചു. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യക്തികളും നിര്‍മ്മാണത്തില്‍ പങ്കാളികളായി.
സത്യാഗ്രഹസമരവും ഉപ്പുസത്യാഗ്രഹ സമരവുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി രണ്ടാമത്തെ നിലയിലാണ് ഒരുക്കിയിട്ടുള്ളത്. മാഹാത്മാഗാന്ധിയുടെയും കാറല്‍മാര്‍ക്സിന്റെയും ചിത്രങ്ങള്‍ ചുമരില്‍ സ്റ്റില്‍ പ്രതലത്തില്‍ കറുത്ത പെയിന്റ് കൊണ്ട് ആലേഖനം ചെയ്തിട്ടുണ്ട്. രണ്ടു മഹാരഥന്മാരുടെയും ജീവിത സന്ദേശങ്ങളും എഴുതി വച്ചിട്ടുണ്ട്. 2975 അക്ഷരങ്ങളില്‍ സമര ചരിത്രം ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് ഇംഗ്ലീഷ് അക്ഷരങ്ങള്‍ അടുക്കിവച്ച് സത്യാഗ്രഹ സമരത്തിന്റെ ലഘുവിവരണം തയ്യാറാക്കിയിട്ടുണ്ട്. കെ മാധവന് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത്.