ആവശ്യമുള്ളപ്പോഴെല്ലാം പണം നൽകിയ ടീച്ചറിന്റെ അക്കൗണ്ടിലെ പണം അയൽവാസികളായ യുവതികൾ ഒരാഴ്ചയെടുത്ത് അടപടലം അടിച്ചുമാറ്റി
തൃശൂർ: അയൽവാസിയുടെ എ.ടി.എം കാർഡും പിൻ നമ്പറും മോഷ്ടിച്ച് പണം തട്ടിയെടുത്ത രണ്ട് യുവതികൾ അറസ്റ്റിൽ. വടൂക്കര എസ്.എൻ. നഗറിൽ അയൽവാസിയായ റിട്ട. അദ്ധ്യാപിക റഹ്മത്തിന്റെ ബാഗിൽ നിന്നും എ.ടി.എം കാർഡും പിൻ നമ്പർ എഴുതി വച്ച കടലാസും മോഷ്ടിച്ചെടുത്ത് ഒരാഴ്ചയോളം തൃശൂർ നഗരത്തിലെ വിവിധ എ.ടി.എമ്മുകളിൽ നിന്നും 18, 4000 രൂപ കൈക്കലാക്കിയ കേസിൽ കാസർഗോഡ് ഹൊസങ്ങാടി ദേശത്ത് സമീറ മൻസിലിൽ അബ്ദുൾറഹ്മാൻ ഭാര്യ സമീറ (31), വടൂക്കര എസ്.എൻ. നഗർ കളപ്പുരയിൽ വീട്ടിൽ മുഹമ്മദ് സലീം ഭാര്യ ഷാജിത (36) എന്നിവരെ നെടുപുഴ എസ്.ഐ: കെ. അനുദാസാണ് അറസ്റ്റ് ചെയ്തത്.സെപ്തംബർ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ സ്ത്രീയും പ്രതികളും അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു. പരാതിക്കാരിയായ ടീച്ചർ വാടകയ്ക്ക് നൽകിയ വീട്ടിലാണ് പ്രതി ഷാജിത താമസിക്കുന്നത്. ടീച്ചറുടെ അക്കൗണ്ടിൽ ധാരാളം പണം ഉണ്ടെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ ടീച്ചർ സാമ്പത്തികമായി സഹായിക്കാറുമുണ്ടായിരുന്നു. 19 ന് മൂവരുംകൂടി തൃശൂർ സാഹിത്യ അക്കാഡമിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് രാത്രി 8 മണിയോടെ പരാതിക്കാരിയുടെ എസ്.എൻ നഗറിലെ വീട്ടിലെത്തി വിശ്രമിക്കുന്ന സമയത്താണ് ഹാൻഡ് ബാഗിൽ നിന്നും പ്രതി സമീറ എ.ടി.എം കാർഡും പിൻ നമ്പർ എഴുതിവച്ച കടലാസും രണ്ടാം പ്രതിയായ ഷാജിതയുടെ നിർദ്ദേശപ്രകാരം മോഷ്ടിച്ചെടുത്തത്.അതിനുശേഷം അന്ന് രാത്രി തന്നെ രണ്ടു പേരും കൂടി അതിൽ നിന്നും പണം പിൻവലിച്ചിരുന്നു. പിന്നീട് തുടർച്ചയായി ഒരാഴ്ചയോളം പണം പിൻവലിച്ചു. പണം പിൻവലിച്ച വിവരം മൊബൈൽ ഫോണിൽ എസ്.എം.എസ് ആയി വന്നിരുന്നെങ്കിലും പ്രായാധിക്യം മൂലം പരാതിക്കാരി മൊബൈൽ ഫോൺ അധികം ശ്രദ്ധിച്ചിരുന്നില്ല. സെപ്തംബർ 27 ന് പരാതിക്കാരി ബാങ്കിൽ നിന്നും അത്യാവശ്യത്തിനായി പണം പിൻവലിക്കുന്നതിനായി പോയപ്പോൾ ആണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് മനസ്സിലായത്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോൾ ആണ് 19 മുതൽ കാർഡ് ഉപയോഗിച്ച് പണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിച്ചതിൽ കാർഡും പിൻ നമ്പർ എഴുതി വച്ച കടലാസും നഷ്ടപ്പെട്ടതായി കണ്ടു.തൃശൂർ എ.സി.പി: കെ.കെ. സജീവിന്റെ നിർദ്ദേശപ്രകാരം നെടുപുഴ എസ്.ഐ: കെ. അനുദാസ് ഗ്രേഡ് സീനിയർ സി.പി.ഒമാരായ സിബു, പ്രേംനാഥ്, ശ്രീജിത്ത്, ശുഭ, സി.പി.ഒ: ജാൻസി എന്നിവരുമുണ്ടായിരുന്നു. മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് സ്വന്തം കടങ്ങൾ വീട്ടിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.