കോഴിക്കോട് എൻ ഐ ടി ജീവനക്കാരൻ ഭാര്യയെ കൊന്ന് ക്വാർട്ടേഴ്സിന് തീയിട്ടു, മകൻ രക്ഷപ്പെട്ടത് പെട്ടെന്ന് തോന്നിയ ബുദ്ധി പ്രയോഗിച്ച്
കോഴിക്കോട്: എൻ ഐ ടി ക്വാർട്ടേഴ്സിൽ ദമ്പതികൾ തീപ്പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കോഴിക്കോട് എൻ ഐ ടി സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ടെക്നീഷ്യൻ അജയകുമാർ (56), ഭാര്യ ലിനി (48) എന്നിവരാണ് മരിച്ചത് ഇവർ കരുനാഗപ്പള്ളി സ്വദേശികളാണ് . സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം അജയകുമാർ അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് തൊട്ടടുത്ത ക്വാർട്ടേഴ്സിലെ ജീവനക്കാരാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്.ആത്മഹത്യ ചെയ്യുംമുൻപ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അജയകുമാർ ക്വാഴ്ട്ടേഴ്സിൽ എത്തിയത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ മകൻ അർജിത്തിനെയും വകവരുത്താൻ ശ്രമിച്ചു. മകനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു. എന്നാൽ അപകടം മണത്ത അർജിത്ത് വിരൽകൊണ്ട് മൂക്ക് പൊത്തിപ്പിടിച്ച് അനങ്ങാതെ കിടന്നതോടെ മരിച്ചുവെന്ന് കരുതി അജയകുമാർ പിന്തിരിഞ്ഞു. പിന്നാലെ ഇയാൾ തീ കൊളുത്തി. അജയകുമാർ തീയിടുന്ന സമയം അടുക്കളയിലെ വാതിൽ തുറന്ന് മകൻ രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ അർജിത്തിന് നേരിയ പൊള്ളലേറ്റു. എൻ ഐ ടി ക്യാമ്പസിലെ സ്പ്രിംഗ് വാലി സ്കൂൾ വിദ്യാർത്ഥിയാണ് അർജിത്ത്. ദമ്പതികളുടെ മകൾ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ബി ആർക്കിന് പഠിക്കുകയാണ്. ഇന്നലെയാണ് മകൾ വീട്ടിൽ നിന്ന് കോട്ടയത്തേയ്ക്ക് മടങ്ങിയത്.