കാശ്മീരിൽ തിരഞ്ഞെടുപ്പ് ഉടൻ; ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് അമിത് ഷാ
ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീരിലെ സാഹചര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ എത്തുന്നുണ്ടെന്നും ടൂറിസത്തിൽ കുതിച്ചുചാട്ടം ഉണ്ടായെന്നും അമിത് ഷാ പറഞ്ഞു. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കാശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരയിലെ സുരക്ഷയും അദ്ദേഹം വിലയിരുത്തി.ജമ്മു കാശ്മീരില്‍ ഇന്ന് രണ്ടാം ദിനമാണ് അമിത് ഷാ. അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപിച്ചു. എന്നാൽ മുഫ്തി വീട്ട് തടങ്കലിലല്ലെന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.അതേസമയം, ജമ്മു കാശ്മീരില്‍ ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നല്‍കുമെന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീര്‍ ലഫ് ഗവർണർ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാർക്കും സംവരണം നല്‍കണമെന്ന ശുപാർശ നല്‍കിയത്. ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നല്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ രജൗരിയില്‍ പറഞ്ഞു. പഹാഡി വിഭാഗക്കാർക്ക് സംവരണം നല്കുകയാണെങ്കില് രാജ്യത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംവരണം നല്കുന്ന ആദ്യ നടപടിയായിരിക്കും. ആറ് ലക്ഷത്തോളമാണ് പഹാഡീ വിഭാഗക്കാരുടെ ജനസംഖ്യ.