അറ്റ്ലസ് രാമചന്ദ്രന് വിട, മൃതദേഹം സംസ്കരിച്ചു, ചടങ്ങുകൾ നടന്നത് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച്
ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്രനിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു. ദുബായിലെ ജബൽ അലി ഹിന്ദു ക്രിമേഷൻ സെന്ററിൽ ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംസ്കാരം.മരണശേഷം നടത്തിയ പരിശോധനയിൽ അറ്റ്ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദുബായ് സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു സംസ്കാരം നടന്നത്. സഹോദരന് രാമപ്രസാദാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഭാര്യ ഇന്ദിര രാമചന്ദ്രനും മകൾ ഡോ. മഞ്ജു രാമചന്ദ്രനും, പേരക്കുട്ടികളും അടക്കമുള്ള അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും മാത്രമാണ് പങ്കെടുത്തത്.ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രി ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽവച്ചാണ് രാമചന്ദ്രൻ അന്തരിച്ചത്. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നെങ്കിലും പുതിയ ബിസിനസ് സംരഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനിടയിലാണ് മരണം കവർന്നത്.