കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി, നാല് വിദേശികൾ ഗുജറാത്ത് പൊലീസിൻെറ പിടിയിൽ
ഗാന്ധിനഗർ : കൊച്ചി മെട്രോയിലെ അതീവ സുരക്ഷാ മേഖലയായ മുട്ടം യാർഡിൽ അതിക്രമിച്ച് കയറി മെട്രോ കോച്ചുകളിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് വിദേശികൾ അറസ്റ്റിൽ. ഗുജറാത്ത് പൊലീസാണ് ഇറ്റാലിയൻ പൗരൻമാരായ നാല് പേരെ അറസ്റ്റ് ചെയ്തത്. വിദേശികളായ ജാൻലുക്ക, സാഷ, ഡാനിയൽ, പൗളോ എന്നിവരാണ് പൊലീസ് പിടിയിലായത്. കൊച്ചിക്ക് സമാനമായി ഗുജറാത്ത് മെട്രോയിലും സംഘം ഗ്രാഫിറ്റി ചെയ്തിരുന്നു.ഗുജറാത്ത് മെട്രോയുടെ ഉദ്ഘാടനത്തിന് മുൻപായിരുന്നു ഇവിടെ സംഘം കോച്ചുകളിൽ പെയിന്റടിച്ച് വികൃതമാക്കിയത്. കഴിഞ്ഞ മേയ് മാസത്തിൽ കൊച്ചി മെട്രോയുടെ ആലുവ യാർഡിൽ മെട്രോ കോച്ചിന്റെ കോച്ചിലാണ് പെയിൻറടിച്ചത്. ഇതിന് പിന്നിലുള്ളവരെ കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. സംഭവം ഒളിപ്പിക്കുവാനാണ് കൊച്ചി മെട്രോ ആദ്യം ശ്രമിച്ചത്. എന്നാൽ അന്ന് ഈ വിവരം കേരള കൗമുദിയാണ് ആദ്യം പുറത്തുകൊണ്ടു വന്നത്. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. സംഭവത്തിന് പിന്നിൽ തീവ്രവാദ ശക്തികളുണ്ടോ എന്നായിരുന്നു സംശയം ഉയർന്നത്.ഇപ്പോൾ അറസ്റ്റിലായവർ ഇതിന് മുൻപ് രാജ്യത്തെ മറ്റ് മെട്രോകളായ ജയ്പൂർ, മുംബയ്, ഡൽഹി എന്നിവിടങ്ങളിലും ഗ്രാഫിറ്റി ചെയ്തതായി സംശയിക്കുന്നു. നേരത്തെ ബംഗളൂരുവിലും ചെന്നൈയിലും സമാനമായ സംഭവം നടന്നിരുന്നു. റെയിൽ ഹൂൺസ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. അതിശക്തമായ സുരക്ഷയുള്ള സ്ഥലങ്ങളിൽ ഇവർ എങ്ങനെയാണ് അതിക്രമിച്ച് കയറുന്നതെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ സംഘം ദുബായിൽ നിന്ന് വിസിറ്റിംഗ് വിസയിലാണ് ഇന്ത്യയിലെത്തിയത്. ബുധനാഴ്ച അഹമ്മദാബാദിൽ എത്തുന്നതിന് മുമ്പ് അവർ മുംബയും സന്ദർശിച്ചിരുന്നു.