ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ല; യാത്രക്കാരെ അധിക്ഷേപിച്ച വനിതാ കണ്ടക്ടർക്കെതിരെ നടപടിയില്ല
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരെ അധിക്ഷേപിച്ച് ഇറക്കിവിട്ട വനിതാ കണ്ടക്ടർക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. ആറ്റിങ്ങൾ ഡിപ്പോയിലെ കണ്ടക്ടർ വർക്കല നെല്ലിക്കോട് സ്വദേശി ഷീബയാണ് യാത്രക്കാരെ അധിക്ഷേപിച്ചത്. വിഷയത്തിൽ കെഎസ്ആർടിസി അന്വേഷണം നടത്തി ശനിയാഴ്ച ഉന്നതഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ചിറയിൻകീഴിലെത്തിയ ബസ് മുരുക്കുംപുഴ-മെഡിക്കൽ കോളേജ്- തിരുവനന്തപുരം ബോർഡ് വച്ച ശേഷം പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടു. ഈ സമയം ഈ റൂട്ടിലേയ്ക്കു പോകാനുള്ള യാത്രക്കാര്‍ ബസില്‍ കയറിയിരുന്നു. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും വയോധികരും കൂട്ടത്തിലുണ്ടായിരുന്നു. ഇവരെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ച് കണ്ടക്ടര്‍ പുറത്തിറക്കിവിട്ടത്. തനിക്ക് ബസിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കണമെന്നു പറഞ്ഞായിരുന്നു കണ്ടക്ടർ യാത്രക്കാർക്ക് നേരെ കയർത്തത്.സംഭവത്തിന് ശേഷം ഒരു മണിയോടെ, ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് തിരികെ എത്തുമ്പോൾ ആറ്റിങ്ങൽ ഡിപ്പോയിലെത്താൻ അധികൃതർ കണ്ടക്ടർക്ക് നിർദേശം നൽകി. എന്നാൽ സംഭവത്തിൽ വിശദീകരണം നൽകാൻ തയാറാകാത്ത കണ്ടക്ടർ വീട്ടിലേയ്ക്ക് മടങ്ങിയെന്നാണ് സൂചന. ബസിലുണ്ടായ സംഭവം ഒരാൾ ഫോണിലൂടെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ജി ബി മുകേഷ് ബസിനെ പിന്തുടർന്ന് ഡ്രൈവറോട് വിവരം അന്വേഷിച്ചു. യാത്രക്കാർക്കെങ്കിലും പരാതിയുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ആരും പരാതി നൽകാൻ തയാറായില്ല. അതിനാൽ കേസെടുത്തില്ല.