വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രക്കാരന് വെടിയേറ്റു; സംഭവം മ്യാന്മറില് വിമതരുടെ വെടിവെപ്പിനിടെ
നേപിഡോ: മ്യാന്മറില് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രക്കാരന് വെടിയേറ്റു. മ്യാന്മര് നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ജനല്‍ച്ചില്ല് തുളച്ചെത്തിയ വെടിയുണ്ടയേറ്റ് യാത്രക്കാരന്റെ കവിളിലാണ് പരിക്കേറ്റത്. വിമാനത്താവളത്തിന് സമീപം വിമതര്‍ നടത്തിയ വെടിവെപ്പിനിടെയാണ് സംഭവമുണ്ടായതെന്ന് മ്യാന്മര് സൈനിക ഭരണകൂടം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ മ്യാന്മറിന്റെ തലസ്ഥാനമായ നേപിഡോയില്‍ നിന്ന് ലോയിക്കായിലേക്കുള്ള ആഭ്യന്തര വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. 63 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏകദേശം 3280 അടി ഉയരത്തില്‍വെച്ചാണ് വിമാനത്തിനുള്ളിലേക്ക് വെടിയുണ്ട വന്നുപതിച്ചത്. ജനല്‍ച്ചില്ല് തുളച്ചെത്തിയ വെടിയുണ്ട വിന്‍ഡോ സീറ്റിലിരുന്ന യാത്രക്കാരന്റെ വലതുവശത്തെ കവിളിൽ തറച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന് ലോയിക്കാവ് പീപ്പിള്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന വിമാനത്താവളത്തിലും പ്രദേശത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൈനിക അട്ടിമറിയിലൂടെ ആങ് സാങ് സൂചി സര്‍ക്കാരിനെ പുറത്താക്കിയതു മുതല്‍ മ്യാന്മര് പ്രക്ഷുബ്ധമായിരുന്നു. വിമതരും സൈന്യവും തമ്മിലുള്ള പ്രക്ഷോഭത്തില്‍ ഇതിനോടകം മ്യാന്മറില് രണ്ടായിരത്തിലേറെ പേര് കൊല്ലപ്പെടുകയും 15000 ത്തോളം പേര് തടവിലാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് കണക്കുകള്‍.