വീട് കുത്തിത്തുറന്ന് അരലക്ഷം കവർന്ന ബംഗാളിയെ തിരക്കി പൊലീസ് റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ മോഷ്ടാവ് വിമാന ടിക്കറ്റുമായി നെടുമ്പാശേരിയിൽ
ചാരുംമൂട്: ബംഗാൾ സ്വദേശിയായ യുവാവ് താമസിച്ച വീട് കുത്തിത്തുറന്ന് 55,000 രൂപ മോഷ്ടിച്ച ബംഗാളി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി സോവൻ മർമ്മാക്കറെയാണ് (24) നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 19 നായിരുന്നു സംഭവം. ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി സമദുൽ ഹക്ക് താമസിക്കുന്ന വീട്ടിൽ ബാഗിൽ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷണം പോയത്. പ്രതി പ്രദേശത്ത് ജോലി അന്വേഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയ ശേഷം ഇയാളെ കാണാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് റെയിൽവെ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെടുമ്പാശേരി വിമാനത്താവള പരിസരത്തു നിന്നാണ് പിടികൂടിയത്. എസ്.ഐ നിതീഷ്, എ.എസ്.ഐമാരായ രാജേന്ദ്രൻ, പുഷ്പൻ, സി.പി.ഒ മാരായ വിഞ്ജിത് വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു