കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം; പത്തൊൻപത് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. കാബൂളിലെ ദഷ്തി ബാർചിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. ആക്രമണത്തിൽ പത്തൊൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. നിരവധി പേർക്ക് പരിക്കേറ്റു.വിദ്യാർത്ഥികൾ യൂണവേഴ്സിറ്റി പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരിൽ ഭൂരിഭാഗവും ഹസാര ന്യൂനപക്ഷത്തിൽപ്പെട്ടവരാണ്. ഇതിനുമുൻപും ഇവരെ ലക്ഷ്യംവച്ച് ആക്രമണമുണ്ടായിട്ടുണ്ട്.
അതേസമയം, താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ഠാക്കൂർ ആക്രമണത്തെ അപലപിച്ചു. സുരക്ഷാ ടീമുകൾ സ്ഥലത്തുണ്ട്. പൊതുജനങ്ങളെ ലക്ഷ്യംവച്ചുള്ള ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാർമ്മിക നിലവാരമില്ലായ്മയും തെളിയിക്കുന്നതാണ് ഈ ആക്രമണമെന്ന് അബ്ദുൾ നാഫി ഠാക്കൂർ പ്രതികരിച്ചു.