കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്, അവസാന എൻട്രിയായി മല്ലികാർജുൻ ഖാർഗെ, ഹൈക്കമാൻഡ് സ്ഥാനാർത്ഥി, പോര് മുറുകും?
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേയ്ക്ക് മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നവസാനിക്കെ ഏറ്റവും ഒടുവിലായി കളത്തിലിറങ്ങി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. ഇന്നുച്ചയ്ക്ക് ഖാർഗെ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. പാർട്ടി ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായാണ് ഖാർഗെ മത്സരത്തിനിറങ്ങുന്നത്. ഖാർഗെയുടെ പത്രികയിൽ എ കെ ആന്റണി ഒപ്പുവച്ചു. ഒരാൾക്ക് ഒരു പദവി മാത്രമേ വഹിക്കാൻ സാദ്ധിക്കൂവെന്നതിനാൽ ഖാർഗെ പ്രതിപക്ഷനേതൃ പദവി ഉടനെ രാജിവയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.രാജസ്ഥാൻ എംപിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ കെ സി വേണുഗോപാലാണ് ഹൈക്കമാൻഡിന്റെ തീരുമാനം ഖാർഗെയെ അറിയിച്ചത്.മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ദിഗ്വിജയ് സിംഗും ശശി തരൂർ എംപിയും ഇന്ന് പത്രിക നൽകും. തരൂർ ഇന്നുച്ചയ്ക്ക് 12.15ന് എ.ഐ.സി.സി ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് അതോറിട്ടി ഓഫീസിൽ പത്രിക സമർപ്പിക്കും. 12നും മൂന്നിനും ഇടയിൽ പത്രിക നൽകുമെന്ന് ദിഗ്വിജയ് സിംഗും സൂചിപ്പിച്ചിരുന്നു. മൂന്ന് മണിവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയപരിധി.ഔദ്യോഗിക സ്ഥാനാർത്ഥിയാകേണ്ടിയിരുന്ന അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ് ദിഗ്വിജയ് സിംഗിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്. തരൂർ തുടക്കം മുതൽ രംഗത്തുണ്ടുണ്ടായിരുന്നു. ജി23 നേതാക്കളിൽ പ്രമുഖനായ മുകുൾ വാസ്നിക്കും മത്സരരംഗത്തുണ്ടെന്നാണ് വിവരം. കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ പേരും ഉയർന്നുവന്നിരുന്നു.അതേസമയം,രാഷ്ട്രീയരംഗത്ത് ശക്തമായി പ്രവർത്തിക്കുന്ന പ്രിയങ്ക ഗാന്ധിയെ അദ്ധ്യക്ഷയാക്കാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടി ആസാമിൽ നിന്നുള്ള കോൺഗ്രസ് എംപിയായ അബ്ദുൾ ഖലീഖ് രംഗത്തെത്തിയിരുന്നു. പ്രിയങ്ക വാദ്ര കുടുംബത്തിന്റെ മരുമകൾ ആണെന്നും ഭാരതീയ പാരമ്പര്യ പ്രകാരം ഗാന്ധി കുടുംബാംഗമല്ലെന്നുമാണ് എം പി ചൂണ്ടിക്കാട്ടിയത്.കോൺഗ്രസ് അദ്ധ്യക്ഷ പദവി രാഹുൽ ഗാന്ധി വീണ്ടും നിഷേധിച്ചതിനാൽ പ്രിയങ്ക ഗാന്ധിയാണ് മികച്ച മത്സരാർത്ഥിയെന്നാണ് താൻ കരുതുന്നതെന്ന് അബ്ദുൾ ഖലീഖ് ട്വീറ്റ് ചെയ്തു. ഭാരതീയ പാരമ്പര്യ പ്രകാരം വിവാഹശേഷം ഒരു വനിത ഭർത്താവിന്റെ കുടുംബാംഗമായി മാറുന്നു. അതിനാൽ പ്രിയങ്ക ഗാന്ധി കുടുംബാംഗം അല്ലെന്നും ഒരു അഭിമുഖത്തിൽ എംപി വ്യക്തമാക്കിയിരുന്നു.മത്സരാർത്ഥികളുടെ അവസാന പട്ടിക ഒക്ടോബർ എട്ടിനാണ് പുറത്തുവിടുന്നത്. ഒക്ടോബർ 17ന് തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ 19ന് ഫലം പുറത്തുവരും.