കാൻസറിനുള്ള മരുന്ന്! രാജധാനി എക്സ്പ്രസിൽ നാല് ആഫ്രിക്കൻ പെരുമ്പാമ്പുകളുമായി യാത്ര ചെയ്തവർ കണ്ണൂരിൽ പിടിയിൽ
കാസർകോട് : തിരുവനന്തപുരം നിസാമുദ്ധീൻ രാജധാനി എക്സ്പ്രസിൽ ഡൽഹിയിൽ നിന്ന് എത്തിച്ച നാല് ആഫ്രിക്കൻ പെരുമ്പാമ്പുകളുമായി റെയിൽവേ കരാർ ജീവനക്കാരൻ കണ്ണൂരിലും വാങ്ങാനെത്തിയ ആൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചും ആർ.പി.എഫിന്റെ പിടിയിലായി. ഇന്നലെ വൈകിട്ട് 4.20 ന് ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോഴാണ് കരാർ ജീവനക്കാരൻ കമൽകാന്ത് ശർമ്മയെ നാലു പാമ്പുകൾ അടങ്ങിയ സഞ്ചി സഹിതം പിടികൂടിയത്.ഡൽഹി കസായി സ്റ്റേഷനിൽ നിന്നും കണ്ണൂരിലേക്ക് പെരുമ്പാമ്പുകളെ കടത്തുകയായിരുന്നു പാമ്പുകളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂർ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ എ 2 കോച്ചിൽ നിന്ന് മറ്റോരാൾക്ക് സഞ്ചി കൈമാറുന്നത് ശ്രദ്ധയിൽപ്പെട്ട മംഗളൂരു ജംഗ്ഷൻ ആർ.പി .എഫ് എസ്.ഐ.ശശി, ഹെഡ് കോൺസ്റ്റബിൾമാരായ മനോജ്, സന്ധ്യ, റിൻസി എന്നിവർ ഇത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണ് നാല് ആഫ്രിക്കൻ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടതിനാൽ ബാഗ് വാങ്ങാൻ എത്തിയ ആളിനെ പിടികൂടാൻ ആർ.പി.എഫിന് കഴിഞ്ഞില്ല.കരാർ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ കാൻസറിനുള്ള മരുന്നാണെന്ന് പറഞ്ഞ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിക്കണമെന്ന് പറഞ്ഞ് വസായി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ ഏൽപ്പിച്ചതാണെന്നായിരുന്നു വിശദീകരണം. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കോഴിക്കോട് വന്നാൽ സാധനം കൈമാറാം എന്ന സന്ദേശം ലഭിച്ചു. വിവരം കൈമാറിയതിനെ തുടർന്ന് കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ രാത്രി വൈകി ചോദ്യംചെയ്തു വരികയാണ്.