കേരളത്തിലെ ഈ ജില്ലക്കാർ പേപ്പട്ടിയേക്കാളും ഭയക്കുന്നത് മറ്റൊന്നിനെ, കുട്ടികളെ സ്കൂളിലയക്കാൻ കഴിയാതെ നാട്ടുകാർ
നാട്ടിലെങ്ങും ഇപ്പോൾ തെരുവ് നായശല്യത്തെക്കുറിച്ചാണ് ചർച്ച. എന്നാൽ ഇടുക്കിയിൽ വനത്തിനോട് ചേർന്ന് കഴിയുന്ന ജനങ്ങളുടെ പേടിസ്വപ്നം നായയല്ല, പുലിയാണ്. കുടിയേറ്റം ആരംഭിച്ചത് മുതൽ ആനയും കാട്ടുപോത്തും കാട്ടുപന്നിയുമടക്കമുള്ള വന്യമൃഗങ്ങളുമായി ഏറ്റുമുട്ടിയാണ് ഹൈറേഞ്ചിലെ മനുഷ്യർ ജീവിതം കരുപ്പിടിപ്പിച്ചത്. അടുത്തനാളിലായി ആ സംഘർഷത്തിന്റെ തോത് വർദ്ധിച്ചു. എല്ലാ ദിവസവും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സ്ഥിതിയാണ്. മുമ്പ് കാട്ടുപോത്ത്, കാട്ടുപന്നി, ആന എന്നിവയാണ് നാട്ടിലിറങ്ങിയിരുന്നതെങ്കിൽ ഇപ്പോഴത് കടുവയും പുലിയുമായി. മൂന്നാഴ്ച മുമ്പാണ് മാങ്കുളത്ത് തന്നെ ആക്രമിച്ച പുലിയെ ആദിവാസി വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒരാഴ്ച മുമ്പ് മൂന്നാറിൽ തോട്ടം തൊഴിലാളി സ്ത്രീയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് വണ്ടിപ്പെരിയാറിൽ പുലി കെണിയിൽ വീണത്. ഇങ്ങനെ ഓരോ ദിവസവും പുലിയുടെ വാർത്തകൾ കേട്ടാണ് നാടുണരുന്നത്. എല്ലാവരുടെയും സംസാരവിഷയം പുലി മാത്രമായി. കുട്ടികളെ സ്കൂളിലയയ്ക്കാൻ മാതാപിതാക്കൾ ഭയന്നുതുടങ്ങി. സന്ധ്യമയങ്ങിയാൽ ആരും വീടിന് പുറത്തിറങ്ങാത്ത സ്ഥിതിയാണ്. വനംവകുപ്പിനോട് പരാതി പറഞ്ഞു മടുത്തു.കാമറയും കെണിയുമായി വനംവകുപ്പ് ഏറെ പണിപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. വന്യജീവി ആക്രമണം തടയുന്നതിന് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാസങ്ങൾക്ക് മുമ്പ് നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഒരു പദ്ധതിയും നടപ്പായില്ലെന്ന് മാത്രമല്ല വനംവകുപ്പിന്റെ നിർദേശങ്ങളിൽ പലതും കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തവയുമാണ്. അന്ന് വനംമന്ത്രിയായിരുന്ന കെ. രാജു 2016 ജൂലൈ 15ന് നിയമസഭയിൽ ഇ.എസ്. ബിജിമോൾ ഉൾപ്പെടെയുള്ള സാമാജികരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലെ നിർദേശങ്ങളിൽ ഒന്നും പൂർണമായി നടപ്പായില്ല. പ്രശ്നക്കാരായ വന്യജീവികളിൽ റേഡിയോ കോളർ ഘടിപ്പിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകുമെന്നായിരുന്നു അന്നു മന്ത്രി പറഞ്ഞത്. എന്നാൽ ജില്ലയിൽ പേരിനുപോലും അത്തരമൊരു നടപടിയുണ്ടായില്ല. വനത്തിൽ ജീവികൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. വന്യജീവിയാക്രമണം രൂക്ഷമായ വനത്തിനകത്തെ സെറ്റിൽമെന്റുകളിൽ നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കാൻ നടപടിയെടുക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും നടപ്പായില്ല.