ഇന്ത്യയിൽ കള്ളനോട്ട് ഒഴുക്കിയ പാകിസ്ഥാൻ ഏജന്റിനെ ‘അജ്ഞാതർ’ വെടിവച്ചുകൊന്നത് സ്വന്തം വീടിനുമുന്നിൽ വച്ച്, ദാവൂദുമായി അടുത്ത ബന്ധം
കാഠ്മണ്ഡു: ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നും വൻതോതിൽ കള്ളനോട്ട് എത്തിച്ചിരുന്ന പാക് ചാര സംഘടനയായ ഐ എസ് ഐ ഏജന്റിനെ അജ്ഞാതരായ അക്രമികൾ വെടിവച്ചുകൊന്നു. മുഹമ്മദ് ദർജി എന്ന ലാൽ മുഹമ്മദ് (55) ആണ് സ്വന്തം വീട്ടിനുമുന്നിൽവച്ച് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യാ ടുഡേയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അക്രമികളിൽ നിന്ന് പിതാവിനെ രക്ഷിക്കാൻ മുഹമ്മദ് ദർജിയുടെ മകൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഐ എസ് ഐയുടെ നിർദ്ദേശപ്രകാരമാണ് ലാൽ മുഹമ്മദ് പാകിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നും വർഷങ്ങളായി ഇന്ത്യയിലേക്ക് വ്യാജ കറൻസികൾ എത്തിച്ചിരുന്നത്. രണ്ടുരാജ്യങ്ങളിൽ നിന്നും വ്യാജ കറൻസികൾ നേപ്പാളിലേക്ക് കൊണ്ടുവന്ന് അവിടെനിന്നാണ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ഇതിനുവേണ്ടിയാണ് പാകിസ്ഥാൻ കാരനായ ഇയാൾ കാഠ്മണ്ഡുവിൽ താമസമാക്കിയതെന്നാണ് റിപ്പോർട്ട്. ലാൽ മുഹമ്മദിന് അധോലോക നായകനായ ദാവൂദ് ഇബ്രാഹിമുമായും അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഐ എസ് ഐ ഏജന്റുമാരായ നിരവധി പേർക്കും ഇയാൾ അഭയം നൽകിയിട്ടുണ്ട്.
കാഠ്മണ്ഡുവിലെ ഗോതതാർ ഏരിയയിലെ വീട്ടിൽ ലാൽ മുഹമ്മദ് തന്റെ ആഡംബര കാറിൽ വന്നിറങ്ങിയ ഉടനാണ് ആക്രമിക്കപ്പെട്ടത്. കൈത്തോക്കുമായി എത്തിയ രണ്ടുപേർ ലാൽ മുഹമ്മദിനുനേരെ തുരുതുരെ വെടിയുതിർത്തു. രക്ഷപ്പെടാനായി കാറിന് പിന്നിലൊളിച്ചെങ്കിലും വിജയിച്ചില്ല.
പിതാവിനെ രക്ഷിക്കാൻ ലാൽ മുഹമ്മദിന്റെ മകൾ വീടിന്റെ ഒന്നാം നിലയിൽ നിന്ന് മുറ്റത്തേക്ക് ചാടിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമികളും ഇതിനിടെ രക്ഷപ്പെട്ടു. അക്രമികൾ ആരാണെന്ന് വ്യക്തമായിട്ടില്ല.