ലിഫ്റ്റ് കൊടുക്കുന്ന ശീലമുണ്ടോ ? അപരിചിതന് ലിഫ്റ്റ് നൽകിയ യുവാവിനെ പിന്നിൽ ഇരുന്നയാൾ വിഷം കുത്തിവച്ച് കൊലപ്പെടുത്തി
ഖമ്മം : അപരിചതർക്ക് വാഹനങ്ങളിൽ ലിഫ്റ്റ് കൊടുക്കുന്നവർ ധാരാളമുണ്ടാവും, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ. പിന്നിൽ ഇരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കിയിട്ടും, ലിഫ്റ്റ് ചോദിക്കുന്നവരുടേയും, കൊടുക്കുന്നവരുടേയും എണ്ണത്തിൽ കുറവൊന്നും ഉണ്ടായിട്ടില്ല. എന്നാൽ തെലങ്കാനയിലെ ഖമ്മത്ത് ലിഫ്റ്റ് നൽകിയത് വഴി യുവാവിന് ജീവനാണ് നഷ്ടമായത്. അപരിചിതന് ലിഫ്റ്റ് നൽകിയ യുവാവിനെ പിന്നിൽ ഇരുന്നയാൾ വിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖമ്മം ജില്ലയിലെ മുദിഗൊണ്ട മണ്ഡലത്തിലെ വല്ലഭി ഗ്രാമത്തിന് അടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ജമാൽ സാഹിബ് എന്നയാളാണ് മരണപ്പെട്ടത്.
സംഭവത്തിൽ പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. ഗാന്രായ് ഗ്രാമത്തിൽ നിന്ന് ഭാര്യയെ തിരികെ കൊണ്ടുവരാൻ ജമാൽ സാഹിബ് ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു ദാരുണമായ സംഭവമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് ജമാൽ സാഹിബ് തന്റെ ഗ്രാമമായ ബൊപ്പാറത്തുനിന്ന് ബൈക്കിൽ പുറപ്പെട്ടത്. മുടിഗോണ്ട മണ്ഡലിലെ വല്ലഭിയിൽ എത്തിയപ്പോൾ രണ്ടുപേർ റോഡിൽ നിന്ന് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു. തങ്ങളുടെ വാഹനത്തിൽ പെട്രോൾ തീർന്നെന്നും അടുത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിനായി ലിഫ്റ്റ് തരണമെന്നും ആവശ്യപ്പെട്ടു. അവരിൽ ഒരാളെ തന്നോടൊപ്പം കയറ്റി ഇയാൾ പോയി.
കുറച്ച് ദൂരം ജമാൽ തന്റെ വാഹനം ഓടിച്ചപ്പോൾ, പിന്നിലിരുന്നയാൾ മുതുകിൽ മൂർച്ചയേറിയ ആയുധം കൊണ്ടു കുത്തുകയായിരുന്നു. വാഹനത്തിന്റെ വേഗം കുറച്ചപ്പോൾ പിന്നിലിരുന്നയാൾ തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു. തലചുറ്റുന്നതായി തോന്നിയ ജമാൽ ബൈക്ക് വേഗം കുറച്ച് ഓടിച്ച ശേഷം ആളുകൾ ഉള്ളിടത്ത് നിർത്തി വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ച ശേഷം ഫോണിൽ ഭാര്യയെ വിളിക്കാൻ പറഞ്ഞു. നാട്ടുകാരോടും ഭാര്യയോടും അക്രമിയെ കുറിച്ച് പറഞ്ഞ ശേഷം ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ സിറിഞ്ച് കണ്ടെത്തി. വിഷമടങ്ങിയ വസ്തു അക്രമി ഇയാളിൽ കുത്തിവയ്ക്കുകയായിരുന്നു എന്ന് സംശയിക്കുന്നു. നായ്ക്കളെ കൊല്ലാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ജമാൽ സാഹിബിന് നൽകിയതാണെന്ന് കരുതുന്നു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണോ കൊലപാതകം എന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.