തിരുവനന്തപുരം: സംസ്ഥാനലോട്ടറിയുടെ ഘടന പരിഷ്കരിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ലോട്ടറിയിന്മേലുള്ള ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിക്കുവാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ലോട്ടറിയുടെ വിവിധ ടിക്കറ്റുകളുടെ ഘടന പരിഷ്കരിക്കുവാൻ സർക്കാർ തീരുമാനിച്ചു. ലോട്ടറി വില അൽപമുയർത്തി വിൽപ്പനക്കാരുടെ വരുമാനം സംരക്ഷിച്ചുകൊണ്ടും സമ്മാനങ്ങളുടെ എണ്ണം പരമാവധി വർദ്ധിപ്പിച്ചുമാണ് ലോട്ടറി ഘടനയിൽ പരിഷ്കരണം കൊണ്ടുവരുന്നത്. ജിഎസ്ടി ഉയർത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്ക് ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഘടന പരിഷ്ക്കരിക്കുന്നതോടെ 14.8 ശതമാനമായിരുന്ന സർക്കാരിന്റെ ലാഭവിഹിതം ശരാശരി 6.6 ശതമാനമായി കുറയും.
നേരത്തെ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനമായിരുന്നു നികുതി. ഇടനിലക്കാർ വഴി നടത്തുന്ന മറ്റ് ലോട്ടറികൾക്ക് 28 ശതമാനവും. കേരളത്തിന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ച് സംസ്ഥാന ലോട്ടറിയുടെയും ജിഎസ്ടി നിരക്ക് 28 ശതമാനമാക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി നിരക്കിൽ ഈ വർദ്ധന വന്നതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന പരിഷ്കരിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. ഇതു സംബന്ധിച്ച് ലോട്ടറി മേഖലയിൽ എല്ലാ ട്രേഡ് യൂണിയനുകളുമായും സർക്കാർ വിശദമായ ചർച്ച നടത്തി. ബന്ധപ്പെട്ടവരെല്ലാം നൽകിയ നിർദ്ദേശങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് ലോട്ടറി ഘടന പരിഷ്കരിക്കുന്നത്.
മൂന്ന് അടിസ്ഥാന സമീപനങ്ങളാണ് ഈ ഘടനാ പരിഷ്കാരത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഒന്ന്, വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും വരുമാനത്തിൽ കുറവ് ഉണ്ടാകരുത്. രണ്ട്, സമ്മാനങ്ങളുടെ എണ്ണവും വിഹിതവും വർദ്ധിപ്പിക്കുക. മൂന്ന്, സംസ്ഥാന സർക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്ന അറ്റാദായത്തിൽ പാതി പുതിയ സാഹചര്യത്തിൽ വേണ്ടെന്നുവച്ചുകൊണ്ട് പരിഷ്കരണം നടപ്പിലാക്കുക.ഈ മൂന്ന് സമീപനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഘടനാ പരിഷ്കാരമാണ് ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്. നിലവിൽ 30 രൂപയുടെ ആറ് ടിക്കറ്റുകളും, 50 രൂപയുടെ ഒരു ടിക്കറ്റുമാണ് പ്രതിവാരം ലോട്ടറി വകുപ്പ് നടത്തുന്നത്. വർദ്ധിച്ച ജിഎസ്ടി നിരക്കിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ വരുമാനവും സമ്മാനങ്ങളുടെ അളവും കുറയാതിരിക്കുന്നതിനുവേണ്ടി ടിക്കറ്റിന്റെ വിലയിൽ ചെറിയൊരു വർദ്ധനവ് വരുത്തിക്കൊണ്ടാണ് പരിഷ്കരണം നടപ്പിലാക്കുന്നത്.
30 രൂപ വിലയുള്ള ആറ് ടിക്കറ്റുകളുടെയും ജിഎസ്ടി അടക്കമുള്ള ആകെ വില 40 രൂപയാകും. 50 രൂപ വിലയുള്ള കാരുണ്യ ടിക്കറ്റിന്റെ നിരക്കും 40 രൂപയാക്കും. ഇതോടെ ലോട്ടറി വകുപ്പ് നടത്തുന്ന എല്ലാ പ്രതിവാര ലോട്ടറികളുടെയും വില 40 രൂപയാകും.നിലവിൽ 2000 ടിക്കറ്റുവരെ എടുക്കുന്നവർക്ക് 24 ശതമാനവും 2001 മുതൽ 10000 ടിക്കറ്റുവരെ എടുക്കുന്നവർക്ക് 24.5 ശതമാനവും 10000ന് മുകളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് 25.25 ശതമാനവുമെന്ന തരത്തിൽ മൂന്നു സ്ലാബുകളിലായാണ് ഡിസ്കൗണ്ട് നൽകുന്നത്. ഇത് 23.5, 24.25, 25 എന്നിങ്ങനെ പരിഷ്കരിക്കും. ടിക്കറ്റുകളുടെ വില ഉയരുന്നതുകൊണ്ട് തൊഴിലാളികൾക്ക് ലഭിക്കുന്ന തുക ഉയരുകയാണ് ചെയ്യുക. 30 രൂപയായിരുന്നപ്പോൾ ആദ്യത്തെ സ്ലാബിൽ ഒരു ടിക്കറ്റിന് 6.43 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 7.34 രൂപയായി ഉയരും. രണ്ടാമത്തെ സ്ലാബിൽ ഇത് 6.56 രൂപയിൽ നിന്നും 7.57 രൂപയായും, മൂന്നാമത്തെ സ്ലാബിൽ 6.76 രൂപയിൽ നിന്നും 7.81 രൂപയായും വർദ്ധിക്കുകയാണ് ചെയ്യുക.ആകെ സമ്മാനങ്ങളുടെ എണ്ണത്തിലും വിഹിതത്തിലും വർദ്ധനവു വരും. ഓരോ ലോട്ടറിയിലുമുണ്ടാകുന്ന വ്യത്യാസം ഇപ്രകാരമാണ്.
1) പൗർണ്ണമി – 30240 സമ്മാനങ്ങൾ വർദ്ധിക്കും. മുഖവിലയിൽ സമ്മാനത്തിന്റെ വിഹിതം 51.94 ശതമാനത്തിൽ നിന്നും 57.7 ശതമാനമായി ഉയരും.
2) വിൻവിൻ – 30240 സമ്മാനങ്ങൾ വർദ്ധിക്കും. മുഖവിലയിൽ സമ്മാനത്തിന്റെ വിഹിതം 51.84 ശതമാനത്തിൽ നിന്നും 58.11 ശതമാനമായി ഉയരും.
3) സ്ത്രീശക്തി – 38880 സമ്മാനങ്ങൾ വർദ്ധിക്കും. മുഖവിലയിൽ സമ്മാനത്തിന്റെ വിഹിതം 51.94 ശതമാനത്തിൽ നിന്നും 57.9 ശതമാനമായി ഉയരും.
4) അക്ഷയ – 34560 സമ്മാനങ്ങൾ വർദ്ധിക്കും. മുഖവിലയിൽ സമ്മാനത്തിന്റെ വിഹിതം 52.01 ശതമാനത്തിൽ നിന്നും 58.28 ശതമാനമായി ഉയരും.
5) കാരുണ്യപ്ലസ് – 48600 സമ്മാനങ്ങൾ വർദ്ധിക്കും. മുഖവിലയിൽ സമ്മാനത്തിന്റെ വിഹിതം 51.99 ശതമാനത്തിൽ നിന്നും 58.08 ശതമാനമായി ഉയരും.
6) നിർമ്മൽ – 35640 സമ്മാനങ്ങൾ വർദ്ധിക്കും. മുഖവിലയിൽ സമ്മാനത്തിന്റെ വിഹിതം 51.86 ശതമാനത്തിൽ നിന്നും 58.11 ശതമാനമായി ഉയരും.
7) കാരുണ്യ – 7024 സമ്മാനങ്ങൾ വർദ്ധിക്കും. മുഖവിലയിൽ സമ്മാനത്തിന്റെ വിഹിതം 51.94 ശതമാനത്തിൽ നിന്നും 57.94 ശതമാനമായി ഉയരും.മന്ത്രി അറിയിച്ചു.