ഒടുവിൽ മേയർ വാക്കുപാലിക്കുന്നു, സി ഇ ടിക്ക് മുന്നിലെ വിവാദ ബസ് കാത്തിരുപ്പുകേന്ദ്രം പൊളിച്ചുമാറ്റി
തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഇരിപ്പിടം മുറിച്ചുമാറ്റിയ ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിന് (സി ഇ ടി) മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം ഒടുവിൽ നഗരസഭ പൊളിച്ചുമാറ്റി.ഇരിപ്പിടം പൊളിച്ചുമാറ്റി ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മൂന്ന് ചെറുബെഞ്ചുകളാക്കി മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നാണ് പ്രതിഷേധിച്ചത്. കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് മുറിച്ചുമാറ്റിയ നടപടിക്കെതിരെ കക്ഷിഭേദമില്ലാതെ വ്യാപക വിമർശനമാണ് ഉയർന്നത്. ഒരുമിച്ചിരിക്കുന്ന ഫോട്ടോ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയിൽ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാർത്ഥികൾ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു.നിലവിലെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ളത് സ്ഥാപിക്കുമെന്ന് അന്ന് മേയർ വിദ്യാർത്ഥികൾക്ക് വാക്കുകൊടുത്തിരുന്നു. എന്നാൽ നപടി നീണ്ടുപോയി. ഇതിനിടെ റസിഡന്റ്സ് അസോസിയേഷൻ കാത്തിരിപ്പുകേന്ദ്രം നവീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാത്തിരിപ്പുകേന്ദ്രം നഗരസഭ പൂർണമായും പൊളിച്ചുമാറ്റിയത്.