ഭർത്താവ് ആണല്ലെന്ന് തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവർഷത്തിനുശേഷം, ഗുജറാത്തിലെ വഡോദരയിൽ നടന്നത് സിനിമാക്കഥകളെ തോൽപ്പിക്കും സംഭവം
അഹമ്മദാബാദ്: വിവാഹം കഴിഞ്ഞത് എട്ടുവർഷത്തിന് മുമ്പ്, പക്ഷേ, ഭർത്താവ് ലിംഗമാറ്റശസ്ത്രക്രിയയിലൂടെ ആണായി മാറിയ ആളാണെന്ന് ഭാര്യ തിരിച്ചറിഞ്ഞത് അടുത്തിടെ. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 40 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പിടിച്ചുനിൽക്കാനാവാതെ അയാൾ എല്ലാം തുറന്നുപറഞ്ഞപ്പാേഴാണ് യുവതി ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയത്.യുവതിയുടെ പരാതിയെത്തുടർന്ന് വിരാജ് വർദ്ധൻ എന്ന ഡൽഹി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.ആദ്യ ഭർത്താവ് മരിച്ചശേഷമാണ് യുവതി വിരാജിനെ വിവാഹം കഴിച്ചത്. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. മാട്രിമോണിയൽ സൈറ്റുവഴിയാണ് യുവതി വിരാജിനെ പരിചയപ്പെടുന്നത്. വീട്ടുകാരെല്ലാം ചേർന്ന് വിവാഹം നടത്തി. വിവാഹത്തിനുശേഷം ഹണിമൂണിന് കാശ്മീരിലേക്കാണ് പോയത്. എന്നാൽ ലൈംഗിക ബന്ധത്തിന് ഒരിക്കൽപ്പോലും അയാൾ ശ്രമിച്ചില്ലെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ബന്ധപ്പെടാൻ നിർബന്ധിച്ചപ്പോൾ ഒഴികഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു. വീണ്ടും നിർബന്ധിച്ചപ്പോൾ റഷ്യയിൽ വച്ച് തനിക്ക് അപകടം സംഭവിച്ചെന്നും അതിനാൽ വിജയകരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ നടത്തുന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്നും വിരാജ് പറഞ്ഞതോടെ യുവതി വിശ്വസിച്ചു. തുടർന്ന് ശസ്ത്രക്രിയക്കായി കൊൽക്കത്തയിലേക്ക് പോയി.തിരിച്ചുവന്നതിനുശേഷവും സ്വാഭാവിക ലൈംഗികബന്ധം പുലർത്താൻ വിരാജിനായില്ലെന്നാണ് യുവതി പറയുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികതയിലായിരുന്നത്രേ അയാൾക്ക് താൽപ്പര്യം. ആദ്യമൊക്കെ ഇതിന് സമ്മതം മൂളിയെങ്കിലും തുടർന്ന് യുവതി എതിർത്തു. അപ്പോഴാണ് താൻ ലിംഗമാറ്റശസ്ത്രക്രിയ നടത്തി ആണായ വ്യക്തിയാണെന്ന് തുറന്നുപറഞ്ഞത്. ഇതിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പരാതി നൽകിയത്.