ഫ്രൈഡ്റൈസിൽ ചിക്കൻ കുറവ്, റിസോർട്ടിലെ മേശകളും പ്ളേറ്റുകളും അടിച്ചുതകർത്ത് യുവാക്കൾ, ജീവനക്കാരനും മർദ്ദനം
നെടുങ്കണ്ടം : ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു പോയെന്ന പേരിൽ രാമക്കൽമേട്ടിൽ റിസോർട്ടിൽ ആക്രമണം നടത്തിയതായി പരാതി. അഞ്ചംഗ മദ്യപസംഘം മേശകളും പ്ലേറ്റുകളും ഉൾപ്പെടെ അടിച്ചു പൊട്ടിച്ച് ഒന്നരമണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. റിസോർട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു.
ബുധനാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. രാമക്കൽമേട് സിയോൺ ഹിൽസ് റിസോർട്ടിൽ എത്തിയ സംഘം ഫ്രൈഡ്റൈസ് ഉൾപ്പെടെയുള്ള വിഭവങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിൽ ഒരാൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. തുടർന്ന് മേശകൾക്കും കേടുപാടുകൾ വരുത്തി. ഇതിനിടയിൽ സംഘത്തിലൊരാൾ ജീവനക്കാരായ അനു മാത്യുവിന്റെ കൈപിടിച്ച് തിരിക്കാനും മർദ്ദിക്കാനും ശ്രമിച്ചു.
അക്രമത്തിന് പിന്നാലെ നെടുങ്കണ്ടം പൊലീസിൽ റിസോർട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം പോലീസ് അറിയിച്ചു. എന്നാൽ തങ്ങൾ ഓർഡർ ചെയ്ത ഭക്ഷണമല്ല നൽകിയതെന്നും അതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാവുക മാത്രമാണ് ചെയ്തതെന്നും ടേബിൾ തകർത്തിട്ടില്ലെന്നും ആരോപണ വിധേയരായ യുവാക്കൾ പറയുന്നു.