200 കോടിയുടെ തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറെ കാണാൻ നാല് നടിമാർ ജയിലിൽ എത്തി, പരിചയപ്പെടുത്തിയത് ജയലളിതയുടെ ബന്ധുവെന്ന്
ന്യൂഡൽഹി: 200 കോടിയുടെ തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറെ കാണാൻ നാല് നടിമാർ തീഹാർ ജയിലിൽ എത്തിയിരുന്നതായി ഇഡി കുറ്റപത്രം. സുകേഷിന്റെ സഹപ്രവർത്തകയായ പിങ്കി ഇറാനിയാണ് നാലുപേരെയും ജയിലിൽ എത്തിച്ചത്. സന്ദർശനത്തിന് പ്രതിഫലമായി ഇവർ ജയിലിൽവച്ച് വിലകൂടിയ സമ്മാനങ്ങളും പണവും സുകേഷിൽ നിന്ന് കൈപ്പറ്റിയതായും കുറ്റപത്രത്തിൽ പറയുന്നു.
സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന നടിമാരും മോഡലുമാരുമാണ് സുകേഷിനെ കാണാനെത്തിയത്. മുൻ ബിഗ്ബോസ് താരം നികിത തമ്പോളി, ചാഹത്ത് ഖന്ന, സോഫിയ സിംഗ്, അരുഷ പാട്ടീൽ എന്നിവരാണ് ജയിലിൽ എത്തിയത്. വിലകൂടിയ ബ്രാൻഡുകളായ ഗുച്ചി, എൽ വി എന്നിവയുടെ ബാഗുകൾ, വെർസേസ് വാച്ചുകൾ എന്നിവയാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. അതേസമയം, സുകേഷിനെ ജയിലിൽ സന്ദർശിച്ചുവെന്നത് നടിമാരിൽ ഒരാളായ അരുഷ പാട്ടീൽ നിഷേധിച്ചു. നിർമാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയ പിങ്കി ഇറാനി ശേഖർ എന്ന പേരിലാണ് സുകേഷിനെ പരിചയപ്പെടുത്തിയതെന്ന് നികിത തമ്പോളി പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണേന്ത്യൻ നിർമാതാവാണ് സുഹൃത്തായ സുകേഷ് എന്നാണ് പിങ്കി പറഞ്ഞതെന്നും നികിത വ്യക്തമാക്കി.
സിനിമാ നിർമാതാവായ സുകേഷിന് ചിത്രത്തിൽ അഭിനയിപ്പിക്കുന്നതിന്റെ ഭാഗമായി തന്നെ കാണണം എന്നാവശ്യപ്പെട്ടുവെന്നും ഇതേത്തുടർന്നാണ് ജയിലിൽ എത്തി സന്ദർശിച്ചതെന്നും നികിത വെളിപ്പെടുത്തി. 2018ലായിരുന്നു സംഭവം. പിങ്കിയോടൊപ്പം ഡൽഹിയിലെത്തിയ നികിത ബിഎംഡബ്ള്യൂ കാറിലാണ് തീഹാർ ജയിലിൽ എത്തിയത്. തുടർന്ന് ഒരു ഇന്നോവ കാറിൽ ജയിൽ വളപ്പിലെത്തി. ഉദ്യോഗസ്ഥർ ഐഡി കാർഡ് ആവശ്യപ്പെടുകയോ സുരക്ഷാ പരിശോധനകൾ നടത്തുകയോ ചെയ്തില്ലെന്ന് നികിത പ്രസ്താവനയിൽ വ്യക്തമാക്കി.
തന്റെ ഓഫീസ് ആണ് അത് എന്നായിരുന്നു സുകേഷ് ആദ്യം പറഞ്ഞതെന്ന് നികിത പറഞ്ഞു. എന്നാലത് ജയിൽ ആണെന്ന് പിന്നീട് വെളിപ്പെടുത്തിയ സുകേഷ് താനൊരു അഴിമതി കേസിൽപെട്ടുവെന്നും 2018 ഓഗസ്റ്റോടെ പുറത്തുവരുമെന്നും അറിയിച്ചു. ആദ്യത്തെ സന്ദർശനത്തിന് മൂന്നാഴ്ച ശേഷം സുകേഷിനെ ജലിലിൽ എത്തി വീണ്ടും കണ്ടു. ഇത്തവണ ഒറ്റയ്ക്കാണ് പോയതെന്നും മുംബയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് സുകേഷ് വാട്ട്സാപ്പിലൂടെ അയച്ചുനൽകുകയായിരുന്നെന്നും നികിത പറഞ്ഞു. സുകേഷിന്റെ മുറിയിൽ അനേകം വിലകൂടിയ വസ്തുക്കൾ ഉണ്ടായിരുന്നു. അതിൽ നിന്ന് ഒരു ഗുച്ചി ബാഗും രണ്ടുലക്ഷം രൂപയും സുകേഷ് നൽകിയെന്നും നടി വ്യക്തമാക്കി.
ജയിലിനുള്ളിൽ കടക്കവേ സിസിടിവിയിൽ മുഖം വ്യക്തമാകാതിരിക്കാൻ തലതാഴ്ത്തി നടക്കാൻ പിങ്കി ആവശ്യപ്പെട്ടതായി ജലിലിലെത്തിയ മറ്റൊരു നടിയായ ചാഹത്ത് ഖന്ന വെളിപ്പെടുത്തി. ആഡംബര വസ്തുക്കൾ കൊണ്ട് നിറഞ്ഞതായിരുന്നു സുകേഷിന്റെ മുറി. ഒരു വലിയ ടിവി, പ്ലേ സ്റ്റേഷൻ, എസി, വലിയ ആപ്പിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ, ലാപ്ടോപ്പുകൾ, സോഫ, റിക്ലൈനർ, കൂളർ, ഫ്രിഡ്ജ്, ഫോണുകൾ, റോളക്സ് വാച്ചുകൾ, വിലകൂടിയ ഗുച്ചി, എൽവി, ഹെർമിസ് ബാഗുകൾ എന്നിവ ഉണ്ടായിരുന്നതായി ചാഹത്ത് ഖന്ന പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണെന്നും ചാനൽ ഉടമയാണെന്നുമാണ് പരിചയപ്പെടുത്തിയതെന്നും നടി പറഞ്ഞു. ഇഡിയുടെ കുറ്റപത്രത്തിന്റെ വെളിച്ചത്തിൽ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ താരങ്ങളെ ഡൽഹി പൊലീസ് വിളിപ്പിച്ചേക്കുമെന്നാണ് വിവരം.