കാണാതായ പതിനഞ്ചുകാരിയെയും കണ്ടെത്തി, പിടികൂടിയത് ആൺസുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്ന്
തിരുവനന്തപുരം: എണറാകുളത്തുനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ പെൺകുട്ടിയെയും പൊലീസ് കണ്ടെത്തി. ഇന്ന് രാവിലെ ആൺസുഹൃത്തിനൊപ്പം തമ്പാനൂർ റെയിൽവേസ്റ്റേഷനിൽ നിന്നാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പം മറ്റൊരിടത്തേക്ക് പോകാനായി ട്രെയിനിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി എന്നാണ് പൊലീസ് നൽകുന്ന സൂചന. പെൺകുട്ടിയുടെ പതിമൂന്നുകാരനായ സഹോദരൻ ഇന്നലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ തൃശൂർക്ക് പോകുകയാണെന്ന് പറഞ്ഞാണ് സഹോദരങ്ങൾ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് ഇവരുടെ ഫോൺ സ്വിച്ച് ഓഫുമായി. വിദ്യാർത്ഥികളായ ഇരുവരും വീട്ടിൽ എത്താത്ത സാഹചര്യത്തിൽ അമ്മ മുനമ്പം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടി തൃശൂരിലാണ് പഠിക്കുന്നത്.
മൊബൈൽഫോൺ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ഇന്നലെ പുലർച്ചെ നാലരയോടെ വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിന് വിവരം ലഭിക്കാതായി. പിന്നീട് തിരുവനന്തപുരത്ത് റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കുകയും പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.