പത്തനംതിട്ടയിൽ മജിസ്ട്രേറ്റിന് നേരെ തെരുവ്നായയുടെ ആക്രമണം, മറ്റൊരാൾക്കും നായയുടെ കടിയേറ്റു
പത്തനംതിട്ട: വെട്ടിപ്രത്ത് മജിസ്ട്രേറ്റുമാരുടെ ക്വാർട്ടേഴ്സിന് സമീപം മജിസ്ട്രേറ്റിനെ നായ കടിച്ചു. വൈകിട്ട് നടക്കാനിറങ്ങിയ സമയത്താണ് മജിസ്ട്രേറ്റിനെ തെരുവ്നായ ആക്രമിച്ചത്. നഗരത്തിലെ സ്വർണക്കടയിലെ സുരക്ഷാ ജീവനക്കാരനും നായയുടെ കടിയേറ്റു. ജ്വല്ലറി ജീവനക്കാരനായ പ്രകാശനാണ് കടിയേറ്റത്.സംഭവത്തിൽ പരിക്കേറ്റ ഇരുവരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം തെരുവ്നായ ശല്യത്തിൽ നിർണായക നിർദ്ദേശവുമായി ഹൈക്കോടതി. തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി.സംസ്ഥാനത്തെ തെരുവ്നായ ആക്രമണങ്ങളിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തിയാൽ അവയെ മാറ്റിപ്പാർപ്പിക്കണം. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുളള ബാദ്ധ്യത സർക്കാരിനുണ്ടെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.