അമ്മയാരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കുറ്റിക്കാട്ടിൽ കളഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് യുവതി
ആലപ്പുഴ: തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മാതൃത്വം അംഗീകരിച്ച യുവതി, വീട്ടിലെ ബാത്ത് റൂമിലാണ് പ്രസവിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ആർത്തവം ശരിയായ ക്രമത്തിലല്ലാത്തതിനാൽ ഏഴാം മാസമാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ഇത് ഭർത്താവും വീട്ടുകാരും അംഗീകരിക്കുമോയെന്ന ഭയത്താലാണ് പറയാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ, മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഭർത്താവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കുട്ടിയെ ഉപേക്ഷിക്കാൻ യുവതിയെ ചിലർ സഹായിച്ചതായും പൊലീസിന് വിവരം ലഭിച്ചു. ഇവരും കേസിൽ പ്രതികളാകും. ഇന്നലെ വൈകിട്ടോടെയാണ് യുവതി ആശുപത്രി വിട്ടത്. കുട്ടിയെ വേണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും നിയമ നടപടിയിലൂടെ മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. കുട്ടിയെ ഉപേക്ഷിച്ചതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
യുവതി ആദ്യം കുഞ്ഞിന്റെ മാതൃത്വം നിഷേധിക്കുകയും മുലപ്പാൽ നൽകാതിരിക്കുകയും ചെയ്തതോടെ പൊലീഡ് ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് കുഞ്ഞ് തന്റേതാണെന്ന് യുവതി വെളിപ്പെടുത്തിയത്. ബാലാവവകാശ കമ്മിഷനും, ശിശുക്ഷേമ സമിതിയും കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. പൂർണ ആരോഗ്യം കൈവരിക്കുന്നതോടെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. കുഞ്ഞ് അവിടെ വളരുകയും കോടതി ഉത്തരവിന് വിധേയമായി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.