നവജാത ശിശുക്കൾ മാറിപ്പോയി, 10 ദിവസത്തെ ആശങ്കയ്ക്കൊടുവിൽ ഡിഎൻഎ പരിശോധന ഫലം വന്നു…
ജയ്പൂര്‍ : രണ്ടമ്മമാർ കഴിഞ്ഞ 10 ദിവസമായി കാത്തിരിക്കുകയാണ് താൻ പെറ്റിട്ട പൊന്നോമനയെ ഒന്ന് കാണാൻ. പ്രസവിച്ച ദിവസം കുഞ്ഞിനെ മാറിപ്പോയതാണ്. പിന്നെ 10 ദിവസം സ്വന്തം കുഞ്ഞിനെ കാണാതെയാണ് ഈ അമ്മമാർ കഴിഞ്ഞത്. ജയ്പൂരിലെ മഹിളാ ചികിത്സാലയത്തിൽ വച്ച് 10 ദിവസം മുമ്പാണ് ഇവർ പ്രസവിച്ചത്.
അവിടെ വച്ച് ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ കുട്ടികളെ മാറി. ഒടുവിൽ ജയ്പൂരിൽ നടത്തിയ ഡിഎൻഎ ടെസ്റ്റിൽ കുട്ടികൾക്ക് അവരുടെ യഥാർത്ഥ രക്ഷിതാക്കളെ തിരിച്ചുകിട്ടി. പൊലീസിന്റെ സഹായത്തോടെയാണ് ആശുപത്രി അധികൃതർ ഡിഎൻഎ ടെസ്റ്റ് നടത്തി കുട്ടികളുടെ ബയോളജിക്കൽ രക്ഷിതാക്കളെ കണ്ടെത്തിയത്.
പ്രസവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രി ജീവനക്കാർ തങ്ങൾക്ക് മറ്റിയ അബദ്ധം തിരിച്ചറിഞ്ഞത്. നിഷയ്ക്ക് ആൺകുട്ടിയും രേഷ്മയ്ക്ക് പെൺകുട്ടിയുമാണ് ഉണ്ടായത്. എന്നാൽ കുട്ടികൾ മാറിപ്പോയി. രക്ഷിതാക്കളെ കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും കുട്ടികൾ മാറിപ്പോയെന്ന് വിശ്വസിക്കാൻ ആദ്യം അവർ തയ്യാറായില്ല.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിന്റെ സഹായം തേടി. പൊലീസ് ഇടപെട്ടാണ് ഡിഎൻഎ പരിശോധന എന്ന ആശയം മുന്നോട്ട് വച്ചത്. ഇതോടെ പരിശോധന നടത്തി കുട്ടികളുടെ യഥാർത്ഥ രക്ഷിതാക്കളെ കണ്ടെത്തി. പരിശോധനാ ഫലം പുറത്തുവന്നതോടെ കുട്ടികളെ കൈമാറാൻ രണ്ട് വീട്ടുകാരും തയ്യാറായി. അങ്ങനെ കുട്ടികൾക്ക് അവരുടെ യഥാർത്ഥ രക്ഷിതാക്കളെ കിട്ടി.