എ എൻ ഷംസീർ പുതിയ സ്പീക്കർ, വിജയിച്ചത് 96 വോട്ട് നേടി, യു ഡി എഫിന് കിട്ടിയത് 40 വോട്ട്
തിരുവനന്തപുരം: കേരളനിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായി സി പി എം സംസ്ഥാനസമിതി അംഗവും തലശ്ശേരിയിൽ നിന്ന് രണ്ടാംവട്ടം എം എൽ എയുമായ എ എൻ ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫിലെ അൻവർ സാദത്തിനെയാണ് ഷംസീർ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അൻവർ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.എ.എൻ. ഷംസീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളും അൻവർ സാദത്തിന് വേണ്ടി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചിരുന്നത്.സ്പീക്കറായിരുന്ന എം.ബി. രാജേഷ് തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കേണ്ടി വന്നത്. നിയമനിർമാണത്തിനായി ചേർന്ന കഴിഞ്ഞ നിയമസഭാസമ്മേളനം ഈ മാസം ഒന്നിന് സമാപിച്ചിരുന്നെങ്കിലും അത് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണറെ അറിയിച്ചിരുന്നില്ല. അതുകൊണ്ട് സാങ്കേതികമായി ആ സമ്മേളനത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സമ്മേളനവും. ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭായോഗം ചേർന്ന് സമ്മേളനം പിരിച്ചുവിട്ടതായി അംഗീകരിച്ച് ഗവർണറോട് അഭ്യർത്ഥിക്കും.ഏകകണ്ഠമായി അവസാനം സ്പീക്കറായത് എ.സി. ജോസ്കേരള നിയമസഭയിൽ അവസാനമായി വോട്ടെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ എ.സി. ജോസാണ്. 1982ലാണത്. അന്ന് ഭരണ, പ്രതിപക്ഷ നിരകളിൽ തുല്യ അംഗങ്ങളായിരുന്നു. ആ സഭയിൽ പല സമ്മേളനങ്ങളിലും സഭയ്ക്കകത്ത് വോട്ടെടുപ്പുകൾ വേണ്ടിവന്നപ്പോൾ സ്പീക്കർ കാസ്റ്റിംഗ് വോട്ട് ചെയ്ത് സർക്കാരിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചതാണ് ചരിത്രമായത്.