ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാൻ മധുരയിലേക്ക് കടത്തിക്കൊണ്ടുപോയ കേസ്; എസ് ഐയെ പിരിച്ചുവിട്ടു
ഗൂഡല്ലൂർ: ഭാര്യാസഹോദരിയെ കടത്തിക്കൊണ്ടുപോയ എസ് ഐയെ പിരിച്ചുവിട്ടു. ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ വെങ്കിടാചലത്തെ (35) യാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു ഇയാൾ ഭാര്യയുടെ സഹോദരിയെ കടത്തിക്കൊണ്ടുപോയത്. 2018ലായിരുന്നു സംഭവം.വെങ്കിടാചലം ചെട്ടിപ്പാളയത്തിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോൾ മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനായി ഭാര്യയേയും, അവരുടെ അനുജത്തിയെയും കാറിൽ കയറ്റി കൊണ്ടുപോയി. മധുരയ്ക്ക് സമീപമുള്ള പൊലീസ് ചെക്ക്പോസ്റ്റിൽ ഭാര്യയെ ഇറക്കി വിട്ടു. ശേഷം ഭാര്യാസഹോദരിയുമായി മധുരയിലേക്ക് കടക്കുകയായിരുന്നു.ഭാര്യ നൽകിയ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. വകുപ്പുതല അന്വേഷണത്തിൽ വെങ്കിടാചലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോയമ്പത്തൂർ ഡി ജി പി പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.