ആദ്യമായിട്ടൊരു തീരുമാനം പാർട്ടിയുമായി ആലോചിക്കാതെ എടുത്തത് പൊല്ലാപ്പായി, ഓണസദ്യ വിവാദത്തിൽ മേയർ ഒറ്റപ്പെടുന്നു
തിരുവനന്തപുരം: നഗരസഭ ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികൾ ഓണസദ്യ കളഞ്ഞ് പ്രതിഷേധിച്ച സംഭവം ഒതുക്കി തീർക്കാൻ സി.പി.എം. പ്രശ്നം വഷളായി പാർട്ടിയിൽ ഭിന്നസ്വരം ഉയർന്ന സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ പാർട്ടി തന്നെ മുൻകൈയെടുക്കുന്നത്. എന്നാൽ തൊഴിലാളികൾക്കെതിരെയുള്ള നടപടികൾ പിൻവലിച്ചുള്ള പ്രശ്നപരിഹാരം മാത്രമേ സാദ്ധ്യമാകുകയുള്ളൂവെന്ന നിലപാടിലാണ് ഭരണപക്ഷ തൊഴിലാളി യൂണിയൻ.
ഇക്കാര്യം പാർട്ടി ജില്ലാ സെക്രട്ടറിയെയും മുതിർന്ന നേതൃത്വത്തെയും യൂണിയൻ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പാർട്ടി നേതൃത്വം മേയറെ ഉൾപ്പെടുത്തി യൂണിയൻ അംഗങ്ങളുമായി ചർച്ച നടത്തും. പിരിച്ചുവിട്ട തൊഴിലാളികൾ പലരും ദരിദ്ര കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് ഈ ജോലിയായിരുന്നു അത്താണിയെന്നും ഓണക്കാലത്ത് പിരിച്ചുവിട്ട നടപടി അവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു. മേയർ ഏകപക്ഷീയമായി തൊഴിലാളികൾക്കെതിരെ എടുത്ത നടപടിയിൽ പാർട്ടിയിൽ തന്നെ രണ്ട് അഭിപ്രായമുണ്ടായിരുന്നു. മറ്റെല്ലാ തീരുമാനങ്ങളും നടപടികളുമെടുക്കുന്നതിന് മുമ്പ് മേയർ ബന്ധപ്പെട്ടവരെ കാര്യങ്ങൾ അറിയിക്കുമായിരുന്നു. എന്നാൽ ഈ സംഭവത്തിൽ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് ആരോപണം.
സംഭവമറിഞ്ഞിട്ടും തൊഴിലാളികളുടെ ഭാഗം കേൾക്കാതെ അവിടുത്തെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തെന്നാണ് ആക്ഷേപം. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടുന്ന സംഘടനായ കേരള മുൻസിപ്പൽ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നടപടിക്കെതിരെ കഴിഞ്ഞ ആറിന് നഗരസഭയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധവും പാർട്ടിയിൽ ചർച്ചയായി. എന്നാൽ സി.പി.ഐ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല